ടെഹ്‌റാൻ : 2022 ജനുവരി 1 മുതൽ മാർച്ച 20 വരെയുള്ള മൂന്നു മാസത്തിനിടെ ഇറാനിൽ തൂക്കിലേറ്റപ്പെട്ടത് 105 പേരെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസിന്റെ റിപ്പോർട്ട്. ഇറാനിൽ വധശിക്ഷ ക്രമാതീതമായി കൂടുന്നതായി കഴിഞ്ഞ ദിവസം ജനീവയിൽ നടന്ന യു.എൻ മുനുഷ്യാവകാശ കൗൺസിലിൽ റിപ്പോർട്ട് അവതരിപ്പിക്കവെ യു.എൻ ഡെപ്യൂട്ടി ഹ്യൂമൻ റൈറ്റ്സ് ചീഫ് നദാ അൽ നഷിഫ് ചൂണ്ടിക്കാട്ടി. ഇറാനിലെ വ്യാപക മനുഷ്യാവകാശ ലംഘനത്തെ യു.എൻ അപലപിച്ചു.
2020ൽ 260 ഉം 2021ൽ 310ഉം പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെന്നാണ് കണക്ക്.
ഈ വർഷം വധിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗക്കാരാണ്. മയക്കുമരുന്ന് ഉപയോഗത്തിനുൾപ്പെടെയാണ് വധശിക്ഷ. അതേസമയം, ജൂൺ ആദ്യവാരം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീ ഉൾപ്പെടെ 12 പേരെ ഇറാനിൽ ഒറ്റ ദിവസം തൂക്കിലേറ്റിയിരുന്നു.
ഇറാനിൽ പ്രായപൂർത്തിയാകാത്തവരെ പോലും വധശിക്ഷയ്ക്ക് വിധിയ്ക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് യു.എൻ ചൂണ്ടിക്കാട്ടുന്നു. പ്രായപൂർത്തിയാകാത്ത 85ലേറെ പേർ ഇറാനിൽ വധശിക്ഷ കാത്ത് കഴിയുന്നു.
പ്രതിഷേധിക്കുന്നവർക്ക് നേരെയും ഭരണകൂടം കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. അനീതിയ്ക്കെതിരെ ശബ്ദമുയർത്താനുള്ള ജനങ്ങളുടെ അവകാശത്തെ അനാവശ്യമായി സൈന്യത്തെ ഇറക്കി അക്രമം അഴിച്ചുവിട്ട് കൂട്ടക്കൊലകളാൽ ഇറാൻ ഭരണകൂടം അടിച്ചമർത്തുന്നതായി യു.എൻ ചൂണ്ടിക്കാട്ടി. അതേസമയം, യു.എൻ റിപ്പോർട്ട് ഇറാൻ തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |