SignIn
Kerala Kaumudi Online
Thursday, 25 April 2024 9.33 AM IST

രാമാനുജൻ ചില അനർഘനിമിഷങ്ങൾ

ee

രാമാനുജൻ ഫോർത്ത് ഫോം വിദ്യാർത്ഥിയായിരുന്ന കാലം സി.വി. രാജഗോപാലാചാരി ഫിഫ്ത്ത് ഫോമിലും രാജഗോപാലൻ സിക്‌സ്‌ത് ഫോമിലും പഠിക്കുന്ന വിദ്യാർത്ഥികളായിരുന്നു. ഒരിക്കൽ രാജഗോപാലാചാരി രാജഗോപാലനോട് രാമാനുജൻ ഒരു വലിയ ഗണിജ്ഞനാണെന്ന് പറയുകയുണ്ടായി. രാമാനുജന്റെ കഴിവ് പരിശോധിക്കാനായി രാജഗോപാലൻ സിക്സ്ത്ത് ഫോം വിദ്യാർത്ഥിക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു കണക്ക് ഒരു കടലാസിൽ എഴുതിക്കൊടുത്തു. പ്രസ്തുതകണക്ക് രാമാനുജന് ചെയ്യാൻ സാധിക്കുമോ എന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. രാമാനുജൻ ചോദ്യം കിട്ടിയ ഉടനെ അരമിനിറ്റ് കൊണ്ട് രണ്ട് സ്റ്റെപ്പിൽ ഉത്തരം എഴുതിക്കൊടുത്തു. 'അത്ഭുതകരമായ നേട്ടം" എന്നാണ് രാജഗോപാലൻ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

ദഹനക്കുറവ്
രാമാനുജൻ ഒരു അസാധാരണ ഗണിതപ്രതിഭയായിരുന്നു എങ്കിലും മറ്റ് വിഷയങ്ങൾ പഠിക്കാൻ തീരെ അസമർത്ഥ നായിരുന്നു. ശരീരശാസ്ത്രത്തെ സംബന്ധിച്ചുള്ള പുസ്തകങ്ങൾ വായിക്കാൻ പോലും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. ഒരു ദിവസം ശരീരശാസ്ത്രത്തിൽ 'ദഹനവ്യൂഹ'ത്തെപ്പറ്റി ഒരു ടെസ്റ്റ് പേപ്പർ എഴുതാൻ ഇടയായി. ഉത്തരക്കടലാസിൽ ഏതാനും വരികൾ മാത്രം എഴുതിയ ശേഷം 'സാർ ദഹനം എന്ന അദ്ധ്യായം എനിക്ക് തീരെ ദഹിക്കാത്തതിന്റെ ഫലമാണ് ഈ ഉത്തരക്കടലാസ് എന്ന് എഴുതുകയുണ്ടായി. ഈ ഉത്തരക്കടലാസ് ആരുടേതെന്ന് പ്രൊഫസർ എളുപ്പത്തിൽ മനസ്സിലാക്കുകയും രാമാനുജനെ വിളിച്ച് ചോദിക്കുകയും ചെയ്തു. രാമാനുജൻ തെറ്റ് സമ്മതിച്ചു.
ഉപദേശം
രാമാനുജൻ എഫ്.എ.ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലം. ഉയർന്ന ക്ലാസ്സിലേക്ക് ആവശ്യമായ 'ഇന്റഗ്രൽ കാൽക്കുലസ്' എന്ന ഗ്രന്ഥം ലൈബ്രറിയിൽ നിന്നെടുത്ത് വായിക്കാൻ തുടങ്ങി. ഒരു ഗണിതശാസ്ത്രാദ്ധ്യാപകൻ പ്രസ്തുത പുസ്തകത്തിനുവേണ്ടി ലൈബ്രറേറിയനെ സമീപിച്ചു. പുസ്തകം രാമാനുജൻ എന്ന എഫ്.എ. ക്ലാസ്സ് വിദ്യാർത്ഥി കൊണ്ടു പോയതായി ലൈബ്രേററിയൻ അറിയിച്ചു. അദ്ധ്യാപകൻ ഉടനെ രാമാനുജനെ ആളയച്ച് വിളിപ്പിച്ച് ഉപദേശരൂപത്തിൽ പറഞ്ഞു ''പരീക്ഷക്ക് വേണ്ടത് പഠിക്കുക. വേണ്ടാത്തത് വായിച്ച് സമയം കളയരുത്''
തൊപ്പിയില്ലാതെ
രാമാനുജൻ കോളേജ് വിദ്യാർത്ഥിയായിരുന്ന കാലം. മുണ്ട് (അഥവാ കാലുറ) ഷർട്ട് കോട്ട് തലപ്പാവ് (അഥവാ തൊപ്പി) എന്നിവയായിരുന്നു. അന്നത്തെ കോളേജ് വിദ്യാർത്ഥികളുടെ വേഷം തൊപ്പിയോ തലപ്പാവോ ധരിക്കാതെ ക്ലാസ്സിൽ പ്രവേശിപ്പിച്ചിരുന്നില്ല.
ഒരു ദിവസം സംസ്‌കൃതക്ലാസ്സിൽ രാമാനുജൻ തൊപ്പി ധരിക്കാതെ ഹാജരായി. ഗണിതശാസ്ത്ര ചിന്തയിൽ തൊപ്പിയുടെ കാര്യം അദ്ദേഹം മറന്നുപോയതാണെന്ന് കരുതി അദ്ധ്യാപകൻ രാമാനുജനോട് തൊപ്പി എവിടെ എന്ന് അന്വേഷിച്ചു. ട്രാമിൽ വരുമ്പോൾ ശക്തിയായ കാറ്റടിച്ചതിനാൽ തൊപ്പി കാറ്റിൽ പറന്നുപോയതാണെന്നായിരുന്നു രാമാനുജന്റെ മറുപടി.
അദ്ധ്യാപകൻ: കുടുമയും പ്രദർശിപ്പിച്ചുകൊണ്ട് ക്ലാസ്സിൽ ഇരിക്കുന്നത് വ്യവസ്ഥക്ക് വിപരീതമാണെന്ന് അറിഞ്ഞുകൂടെ? അടുത്തുള്ള വല്ല കടയിലും ചെന്ന് ഒരു തൊപ്പി വാങ്ങിവെച്ചുകൊണ്ട് വരരുതോ?രാമാനുജൻ: സർ അത് വാങ്ങാനുള്ള പണം എന്റെ കൈയിലില്ല.
രാമാനുജൻ: ആറണ (37പൈസ) കൊടുത്താൽ ഒരു തൊപ്പി ലഭിക്കുമല്ലോ?രാമാനുജൻ: ശരിയാണ് സാർ. പക്ഷേ, എന്നെപ്പോലുള്ളവർക്ക് ആറണ വലിയ തുകയാണ്. അത് സ്വരൂപിച്ചെടുക്കാൻ ഞാനൊരു വഴിയും കാണുന്നില്ല. തൊപ്പിയിടാതെ എന്നെ ക്ലാസ്സിൽ ഇരിക്കാൻ അനുവദിത്തണമേ.
രാമാനുജന്റെ ദാരിദ്ര്യത്തിന്റെ അവസ്ഥ അറിഞ്ഞ അദ്ധ്യാപകൻ തുടർന്ന് അദ്ദേഹത്തെ ക്ലാസ്സിൽ ഇരിക്കാൻ അനുവദിച്ചു.
മായ
അന്ന് രാമാനുജന് സുമാർ ഇരുപത്തഞ്ച് വയസ്സ് പ്രായമുണ്ടായിരുന്നു. രാമാനുജനും സുഹൃത്ത് എസ്.വി.അയ്യരും കൂടി ഒരു ട്രാമിൽ സഞ്ചരിക്കുകയായിരുന്നു.
ഡ്രൈവറുടെ സീറ്റിന്റെ തൊട്ട് പിന്നിലാണ് അവർ ഇരുന്നത്. ഡ്രൈവർ ഉത്സാഹത്തോടെ ഇടവിട്ടിടവിട്ട് സ്പീഡ് വർദ്ധിപ്പിക്കുകയും ബ്രെയ്ക്ക് ചെയ്ത് സ്പീഡ് കുറക്കുകയും ചെയ്തുകൊണ്ടിരുന്നു. കുറേ നേരം ഇത് ശ്രദ്ധിച്ചശേഷം രാമാനുജൻ പറഞ്ഞു. നോക്കൂ ഇഷ്ടം പോലെ ട്രാം കാറിന്റെ വേഗത കൂട്ടുന്നതിനും കുറക്കുന്നതിനും തനിക്ക് കഴിവുണ്ടെന്നാണ് ഡ്രൈവർ വിചാരിക്കുന്നത്. മുകളിലുള്ള കമ്പിയിൽ കൂടി ഒഴുകുന്ന വൈദ്യുതികൊണ്ടാണ് അയാൾക്കിതു സാദ്ധ്യമാവുന്നതെന്ന് അയാൾ അറിയുന്നതേ ഇല്ല. വൈദ്യുതി പ്രവാഹം അയാൾ കാണുന്നുമില്ല ഇതിനെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ അൽപ്പം ശ്രമിക്കണം ഇങ്ങനെയാണ് ഈ ലോകത്തിൽ 'മായ" പ്രവർത്തിക്കുന്നത്.

(പള്ളിയറ ശ്രീധരൻ രചിച്ച രാമാനുജന്റെ സംഭാവനകൾ എന്ന പുസ്‌തകത്തിൽ നിന്ന്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CLASSROOM, RAMANUJAN
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.