കൊച്ചി: അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു.
ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം കഠിനതടവും 6.5 ലക്ഷം രൂപ പിഴയും സെഫിക്ക് ജീവപര്യന്തം കഠിനതടവും 5.5 ലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ചത്. ഇതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ള അപ്പീൽ തീർപ്പാകുന്നതുവരെ ജാമ്യം ആവശ്യപ്പെട്ട് തോമസ് കോട്ടൂരും സെഫിയും നൽകിയ ഹർജികളാണ് കോടതി അനുവദിച്ചത്.
പ്രോസിക്യൂഷന്റെ തെളിവുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ അഭിഭാഷകർ വാദങ്ങളുന്നയിച്ചത്. തെളിവുകളും വസ്തുതകളും വിചാരണക്കോടതി വിശദമായി പരിശോധിച്ചാണ് വിധിപറഞ്ഞതെന്നും ജാമ്യം അനുവദിക്കേണ്ട സാഹചര്യമില്ലെന്നും സി.ബി.ഐക്കുവേണ്ടി അഡി.
സോളിസിറ്റർ ജനറൽ പി. സൂര്യകരൺ റെഡ്ഡി വാദിച്ചു. എന്നാൽ, പ്രതിഭാഗം ചൂണ്ടിക്കാട്ടിയ വസ്തുതകളും പൊരുത്തക്കേടുകളും ഫലപ്രദമായി പ്രതിരോധിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പ്രഥമദൃഷ്‌ട്യാ വ്യക്തമാണെന്ന് വിലയിരുത്തിയ ഡിവിഷൻബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രധാന ജാമ്യ വ്യസ്ഥകൾ
അഞ്ചുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾജാമ്യവും
കോടതിയുടെ അനുമതി ഇല്ലാതെ കേരളം വിടരുത്
ആദ്യത്തെ ആറുമാസം എല്ലാ ശനിയാഴ്ചയും തുടർന്നുള്ള മാസങ്ങളിൽ രണ്ടാം ശനിയാഴ്‌ചയും സ്റ്റേഷനിൽ ഹാജരാകണം
അഭയ കൊലക്കേസ്
1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻത് കോൺവെന്റ് ഹോസ്റ്റലിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ 2008 നവംബർ 18ന് ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർ അറസ്റ്റിലായി. ഫാ. ജോസ് പൂതൃക്കയിലിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മറ്റു രണ്ടു പ്രതികൾക്ക് 2020 ഡിസംബർ 23ന് വിചാരണക്കോടതി ശിക്ഷ വിധിച്ചു.
അഭയ കേസിൽ വൈകിയ
നീതിയെന്ന് ക്നാനായ സഭ
കോട്ടയം: അഭയ കേസിൽ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി വൈകി വന്ന നീതിയാണെന്ന് ക്നാനായ സഭ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബിനോയി ഇടയാടി മാദ്ധ്യമങ്ങളോടു പറഞ്ഞു. വിധിയിൽ ദൈവത്തിന് നന്ദി. ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞതൊന്നും ശരിയല്ല. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ക്നാനായ സമൂഹത്തിന്റെ വിശ്വസ. ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും നിരപരാധികളാണ്. സിറിയക് ജോസഫ് കേസിൽ ഇടപെട്ടെന്ന് വിശ്വസിക്കുന്നില്ലെന്നും സിറിയക് പറഞ്ഞു.
അസി. സോളിസിറ്റർ ജനറൽ ഓഫീസ്
ജോമോന്റെ ആരോപണം കഴമ്പില്ലാത്തതാണ്. അഭയക്കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒരു അഡി. സോളിസിറ്റർ ജനറലിനെ ഹാജരാക്കണമെന്ന് സി.ബി.ഐ സ്പെഷ്യൽ ക്രൈംബ്യൂറോ തലവന് കത്തുനൽകി. തുടർന്ന് സി.ബി.ഐയുടെ അഡി. സോളിസിറ്റർ ജനറൽ സൂര്യകരൺ റെഡ്ഡിയെ ചുമതലപ്പെടുത്തി. രേഖകളെല്ലാം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി നൽകിയിരുന്നു.
- അസി. സോളിസിറ്റർ ജനറലിന്റെ ഒാഫീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |