അന്താരാഷ്ട്ര ഫുട്‌ബാളിലെ ഗോൾവേട്ടയിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഫുട്ബാളിലെ രാജകുമാരൻ സുനിൽ ഛെത്രി. കഴിഞ്ഞ വാരം നടന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഹോംഗ് കോംഗിനെതിരേ നേടിയ ഗോളോടെ ഛെത്രി ഹംഗേറിയൻ ഫുട്ബാൾ ഇതിഹാസം ഫെറങ്ക് പുഷ്‌കാസിന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിനൊപ്പമെത്തി ഇന്ത്യൻ ക്യാപ്ടനായ സുനിൽ ഛെത്രി 84 ഗോളുകളാണ് ഇതുവരെ നേടിക്കഴിഞ്ഞത്.
നിലവിൽ കളിക്കുന്ന താരങ്ങളിൽ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന നേട്ടത്തിൽ നക്കാലഘട്ടത്തിലെ ഏറ്റവും മികച്ച താരങ്ങളായ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും (117) അർജന്റീനയുടെ ലയണൽ മെസിയും (86) മാത്രമാണ് ഛെത്രിക്ക് മുന്നിലുള്ളത്. 129 രാജ്യാന്തര മത്സരങ്ങളിൽ നിന്നാണ് ഛെത്രി 84 ഗോളുകൾ നേടിയിട്ടുള്ളത്.പുഷ്കാസ് 85 മത്സരങ്ങളിൽ നിന്നാണ് 84 ഗോളുകൾ നേടിയത്. 100 ഗോൾ എന്ന മാന്ത്രിക സംഖ്യയിൽ ഗോൾ നേട്ടമെത്തിച്ച് കരിയർ അവസാനിപ്പിക്കാൻ ഛെത്രിക്ക് കഴിയുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
1984 ആഗസ്റ്റ് 3 ന് തെലങ്കാനയിലെ സെക്കന്തരാബാദിലാണ് സുനിൽ ഛെത്രിയുടെ ജനനം. ഫുട്‌ബോൾ ഭ്രമം രക്‌തത്തിലുള്ള കുടുംബത്തിൽനിന്നാണ് ഛെത്രിയുടെ വരവ്. നേപ്പാളി വംശജരായ ഛെത്രിയുടെ മാതാപിതാക്കൾ ഫുട്‌ബോൾ താരങ്ങളായിരുന്നു. അച്‌ഛൻ ഇന്ത്യൻ ആർമി ടീമിൽ അംഗം. അമ്മയും ഇരട്ടസഹോദരിയും നേപ്പാൾ വനിതാ ദേശീയ ടീം താരങ്ങളായിരുന്നു. ഇന്ത്യൻ സൈന്യത്തിലെ കോർപ്സ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാരിൽ ഉദ്യോഗസ്ഥനായ കെ. ബി. ഛേത്രി, സുശീല ഛേത്രി എന്നിവരുടെ മകനാണ്. ചെറുപ്പം മുതൽ തന്നെ ഛേത്രി ഫുട്ബോൾ കളിക്കാൻ തുടങ്ങി.
2002ൽ കൊൽക്കത്താ ക്ളബ് മോഹൻ ബഗാനിലൂടെയാണ് സുനിൽ ഛെത്രിയുടെ ഫുട്ബാൾ ഭാവി വികസിച്ചത്. 2005 മുതൽ 2008വരെ ജെ.സി.ടിയുടെ കുപ്പായമണിഞ്ഞു. 2009-10 സീസണിൽ ഡെംപോ ഗോവയുടെ കളിക്കാരനായിരുന്നു. 2008ൽ ഈസ്റ്റ് ബംഗാളിലൂടെ കൊൽക്കത്തയിൽ തിരിച്ചെത്തി.2010ൽ അമേരിക്കൻ ക്ളബ് കൻസാസ് സിറ്റി വിസാർഡ്സിന് വേണ്ടി കളിക്കാൻ പോയെങ്കിലും പരിക്കുമൂലം മടങ്ങേണ്ടിവന്നു.തുടർന്ന് ചിരാഗ് യുണൈറ്റഡ്,മോഹൻ ബഗാൻ ,സ്പോർട്ടിംഗ് സി.പി,ചർച്ചിൽ ബ്രദേഴ്സ്,ബെംഗളുരു എഫ്,മുംബയ് എഫ്.സി ക്ളബുകൾക്ക് വേണ്ടി കളിച്ചു. 2016 മുതൽ ബെംഗളുരു എഫ്.സിയിൽ തുടരുന്നു.
2007ലെ നെഹ്റു കപ്പിൽ കംബോഡിയയ്ക്ക് എതിരെ ഇരട്ട ഗോളടിച്ചാണ് ഇന്ത്യൻ കുപ്പായത്തിലെ അരങ്ങേറ്റം.
2013 ൽ ആൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പ്ലെയർ ഓഫ് ദി ഇയർ അവാർഡിനും അർഹനായി. 2007ലും 2011ലും ഈ അവാർഡ് ഛെത്രിക്കു തന്നെയായിരുന്നു.
മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ കളിക്കാരന്റെയും മോഹൻ ബഗൻ ഇതിഹാസം സുബ്രത ഭട്ടാചാര്യയുടെയും മകളായ തന്റെ ദീർഘകാല കാമുകി സോനം ഭട്ടാചാര്യയെ 2017 ഡിസംബർ 4 ന് ഛെത്രി വിവാഹം കഴിച്ചു.
ഇന്ത്യയുടെ റെക്കോർഡ് ഗോൾ സ്കോററായിട്ടും ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ആദ്യ സീസണിൽ ഛെത്രി അതിൽ കളിക്കാൻ ഇറങ്ങിയില്ല. പിന്നീട് ബെംഗളുരു പഫ്.സിക്കൊപ്പം ഐ.എസ്.എല്ലിലും കസറി.
ഛെത്രിയുടെ റെക്കാഡുകൾ
ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം
ഏറ്റവുമധികം ഹാട്രിക് ഗോളുകൾ നേടിയ ഇന്ത്യൻ താരം
ഐഎസ്എൽ, ഐ ലീഗുകളിൽ ഏറ്റവുമധികം ഗോളടിച്ച ഇന്ത്യൻ താരം
മൂന്ന് ഭൂഖണ്ഡങ്ങളിൽ കളിച്ച ഒരേയൊരു ഇന്ത്യൻ ഫുട്‌ബാൾ താരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |