മയാമി : കൂറ്റൻ ബർമീസ് പെരുമ്പാമ്പുകൾക്ക് പേരുകേട്ട അമേരിക്കൻ സംസ്ഥാനമാണ് ഫ്ലോറിഡ. ഫ്ലോറിഡയിലെ ആവാസ വ്യവസ്ഥയ്ക്ക് കടുത്ത ഭീഷണി ഉയർത്തുന്നവയാണ് ബർമീസ് പെരുമ്പാമ്പുകൾ. വർഷങ്ങൾക്ക് മുമ്പ് ഏഷ്യയിൽ നിന്നാണ് ബർമീസ് പെരുമ്പാമ്പുകളെ വളർത്താനായി ഫ്ലോറിഡയിൽ ആദ്യമായി എത്തിച്ചത്.
അനുകൂല സാഹചര്യത്തിൽ പെരുകിയ ഇവ ഫ്ലോറിഡയിലെയും സമീപ പ്രദേശങ്ങളിലെയും പക്ഷികൾ, റാക്കൂണുകൾ, മാനുകൾ എന്നിവയെ ആഹാരമാക്കി ക്രമാതീതമായി വ്യാപിച്ചു. ഫ്ലോറിഡയിൽ നിന്ന് ഭീമൻ ബർമീസ് പെരുമ്പാമ്പുകളെ പിടികൂടുന്നത് പതിവാണ്.
എന്നാൽ, ഫ്ലോറിഡയിൽ ഇതുവരെ പിടികൂടിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതിനെ വലയിലാക്കിയിരിക്കുകയാണ് വന്യജീവി ഗവേഷകർ. 18 അടി നീളവും 215 പൗണ്ട് ( 98 കിലോഗ്രാം ) ഭാരവുമുള്ള പെൺ പെരുമ്പാമ്പിനെയാണ് പിടികൂടിയത്. 20 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ എവർഗ്ലേഡ്സ് മേഖലയിൽ നിന്ന് കഴിഞ്ഞ ഡിസംബറിലാണ് ഇതിനെ പിടികൂടിയതെന്ന് ഗവേഷകർ പറയുന്നു.
ദയാവധത്തിന് വിധേയമാക്കിയ പെരുമ്പാമ്പിനെ ഗവേഷകർ ഏപ്രിൽ വരെ പ്രത്യേക ഫ്രീസറിൽ സൂക്ഷിച്ചിരുന്നു. പാമ്പിന്റെ വയറ്റിൽ 122 മുട്ടകൾ അന്ന് കണ്ടെത്തിയിരുന്നു. ഇതാദ്യമായാണ് ഇത്രയധികം മുട്ടകളുമായി ഒരു പെരുമ്പാമ്പിനെ പിടികൂടുന്നത്. മാത്രമല്ല, വൈറ്റ്‌ടെയ്‌ൽഡ് ഡീറിനെയാണ് ഈ ഭീമൻ പാമ്പ് അവസാനമായി അകത്താക്കിയതെന്ന് പോസ്റ്റ്മോർട്ടത്തിൽ മനസിലായി.
2013 മുതൽ ബർമീസ് പൈത്തണുകളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ ഫ്ലോറിഡയിൽ നടത്തിവരുന്നുണ്ട്. ഇതുവരെ ഏകദേശം 1,000ത്തോളം പെരുമ്പാമ്പുകളെ അധികൃതർ പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |