ഐ.എസ്.ആർ.ഒ. വാണിജ്യാവശ്യത്തിനായി നിർമ്മിച്ച കൂറ്റൻ വാർത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 24 തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറുവിലുളള യൂറോപ്യൻ സ്‌പേസ് ഏജൻസി കേന്ദ്രത്തിൽ നിന്ന് ഇന്നലെ വിക്ഷേപിച്ചു. ഉപഗ്രഹത്തിന്റെ ടെലിവിഷൻ സംപ്രേഷണ ശേഷി പൂർണമായും ടാറ്റ പ്ലേ എന്ന സ്വകാര്യ കമ്പനിക്ക് പതിനഞ്ച് വർഷത്തേക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്.
പുലർച്ചെ 3.20ന് ഏരിയൻ 5 റോക്കറ്റിൽ കുതിച്ച ഉപഗ്രഹം 40 മിനിട്ടിൽ 35,825 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി. പിന്നീട് കർണാടകത്തിലെ ഹാസനിലെ സാറ്റലൈറ്റ് കൺട്രോൾ സെന്റർ നിയന്ത്രണം ഏറ്റെടുത്തു. ജി സാറ്റിനൊപ്പം മലേഷ്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ മീ സാറ്റും വിക്ഷേപിച്ചു. മൊത്തം 10,863കിലോഗ്രാം ഭാരം.
ഏരിയൻ റോക്കറ്റിൽ വിക്ഷേപിക്കുന്ന 25ാമത്തെ ഇന്ത്യൻ ഉപഗ്രഹമാണ് ജി.സാറ്റ് 24. ആദ്യമായാണ് ഇന്ത്യൻ ഉപഗ്രഹം സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നൽകുന്നത്.
ടി. വി സംപ്രേഷണം മെച്ചപ്പെടും
4180കിലോ ഭാരമുളള ഉപഗ്രഹത്തിൽ വാർത്താവിനിമയത്തിന് 24കു ബാൻഡ് ട്രാൻസ്‌പോണ്ടറുകളുണ്ട്. ഇതെല്ലാം ടാറ്റാ സ്‌കൈയുടെ ഉടമകളായ ടാറ്റ പ്‌ളേ കമ്പനിക്ക് പാട്ടത്തിന് നൽകി. ഉപഗ്രഹത്തിന്റെ കാലാവധിയായ പതിനഞ്ച് വർഷവും ട്രാൻസ്‌പോണ്ടറുകൾ ടാറ്റ പ്ലേ മാത്രമാവും ഉപയോഗിക്കുക. നിയന്ത്രണവും മറ്റ് കാര്യങ്ങളും ഐ.എസ്.ആർ.ഒ. ആയിരിക്കും. .
ടാറ്റ സ്‌കൈയുടെ ഡയറക്ട് ടു ഹോം ടി.വി.ചാനൽ സംപ്രേഷണത്തിനാവും ഇത് കൂടുതലും ഉപയോഗിക്കുക. കൂടുതൽ ഡി. ടി. എച്ച് ചാനലുകളും ഹൈ ഡെഫിനിഷൻ ചാനലുകളും ഇതോടെ ലഭ്യമാകും.
ഐ.എസ്.ആർ.ഒയുടെ വാണിജ്യ ഏജൻസിയായി കേന്ദ്രസർക്കാർ മൂന്ന് വർഷം മുമ്പ് രൂപം നൽകിയ ന്യൂസ്‌പേസ് ഇന്ത്യ വഴിയാണ് ഉപഗ്രഹങ്ങൾ സ്വകാര്യ ഏജൻസികൾക്ക് പാട്ടത്തിന് നൽകുന്നത്. ആഗോളതലത്തിൽ പാട്ടത്തിന് നൽകി ഉപഗ്രഹവിക്ഷേപണ പരിപാടികൾ ലാഭകരമാക്കുകയാണ് ന്യൂസ്‌പേസിന്റെ ലക്ഷ്യം. അത്തരത്തിലുള്ള ആദ്യ ഇടപാടാണ് ടാറ്റ പ്ലേ ജി സാറ്റ് 24 കരാർ. ഇന്ത്യൻ മേഖലയിലാകെ ശക്തമായ സംപ്രേക്ഷണ ശേഷിയാണ് ജി.സാറ്റ് 24ന്റെ കരുത്ത്. 2021 ലാണ് ന്യൂ സ്‌പേസ് ടാറ്റ കരാർ ഒപ്പിട്ടത്.
പതിനൊന്ന് ഉപഗ്രഹങ്ങൾ
വാർത്താവിനിമയ ഉപഗ്രഹങ്ങൾ സൈനിക ആവശ്യങ്ങൾക്കും റേഡിയോ നാവിഗേഷൻ, മൊബൈൽ ഫോൺ സേവനങ്ങൾക്കുമാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയ്ക്ക് പതിനൊന്ന് വാർത്താവിനിമയ ഉപഗ്രഹങ്ങളാണ് ഭ്രമണപഥങ്ങളിലുള്ളത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |