കൊച്ചി: ലഹരി മോചനത്തിനുള്ള ഹോമിയോപ്പതി വകുപ്പിന്റെ പുനർജ്ജനി പദ്ധതിക്ക് മികച്ച പ്രതികരണം. ജില്ലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ചികിത്സതേടിയ 585 ൽ 154 പേരും ലഹരി ഉപയോഗത്തിൽ നിന്ന് പൂർണ്ണമുക്തരായി.
മദ്യം, പുകയില, മയക്കു മരുന്നുകൾ തുടങ്ങിയ ലഹരി വസ്തുക്കളുടെ പിടിയിൽനിന്ന് മുക്തിനേടാൻ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ഉറപ്പാക്കുക എന്നതാണ് പുനർജ്ജനിയുടെ ലക്ഷ്യം. മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയിൽ 2012 ലാണ് പുനർജ്ജനി ക്ലിനിക്ക് തുടങ്ങിയത്. മുടങ്ങാതെ ചികിത്സിക്കുകയാണെങ്കിൽ മൂന്നാം മാസം മുതൽ രോഗിയിൽ മാറ്റം പ്രകടമാകും. മൂന്നുമാസം മുതൽ മൂന്നുവർഷം വരെയാണ് ചികിത്സാകാലയളവ്.
സൗജന്യ ഹോമിയോ മരുന്നുകൾക്ക് പുറമെ രോഗിക്കും ആവശ്യമെങ്കിൽ കുടുംബാംഗങ്ങൾക്കും പ്രഗത്ഭരായ സൈക്കോളജിസ്റ്റുകളുടെ കൗൺസിലിംഗ് സൗകര്യവും പദ്ധതിയിൽ നൽകുന്നുണ്ട്. ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തവരിൽ 42.63 ശതമാനം പേരുടെ ചികിത്സ തുടരുകയാണ്. 22 ശതമാനംപേർ പാതിവഴിയിൽ ചികിത്സ ഉപേക്ഷിച്ചു, 4.6 ശതമാനം ആളുകൾക്ക് ചികിത്സയുടെ ഗുണഫലം ലഭിച്ചില്ല.
ഫലപ്രദമായ ചികിത്സയ്ക്കുശേഷം നിരവധിപേർ സാധാരണ കുടുംബജീവിതം പുനരാരംഭിച്ചിട്ടുണ്ട്. കൗൺസിലിംഗ്, സ്‌കൂൾ,കോളേജുകൾ എന്നിവിടങ്ങളിൽ പോസ്റ്റർ മത്സരങ്ങൾ, ബോധവത്കരണ പരിപാടികൾ, മറ്റ് ലഹരിമുക്ത പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയവയും പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്നുണ്ടെന്ന് പുനർജ്ജനി ജില്ലാ കൺവീനർ ഡോ. പി.എ എമിൽ പറഞ്ഞു.
ക്ലിനിക്കിലെ സേവനം
വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ 2 വരെയാണ് താലൂക്ക് ആശുപത്രിയിൽ പുനർജ്ജനി ക്ലിനിക് പ്രവർത്തിക്കുന്നത്. രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ഒ.പി രജിസ്‌ട്രേഷൻ ചാർജ്ജിന് പകരം ആശുപത്രി വികസനസമിതി സംഭാവനയായി 50 രൂപ മാത്രമാണ് രോഗികളിൽനിന്ന് ഈടാക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. മുൻകൂട്ടി ബുക്ക് ചെയ്യാൻ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ 0485 2950566 എന്ന നമ്പറിൽ വിളിക്കാം.
വിപുലമായ ലബോറട്ടറി
40ധികം പരിശോധനകൾക്കുള്ള ലബോറട്ടറി സൗകര്യവും ആശുപത്രിയിലുണ്ട്. ബി.പി.എൽ കാർഡുടമകൾക്ക് 50 ശതമാനം നിരക്ക് ഇളവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |