SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.54 AM IST

ഖാലിദ് ചിരി മാഞ്ഞു

മക്കളോടു പോലും അവസരം ചോദിക്കാത്ത പ്രകൃതത്തിന് ഉടമയായിരുന്നു വി. പി. ഖാലിദ്

khalid

ചിരിച്ചു കൊണ്ടുള്ള മൂന്നു താങ്ക്യു. വി.പി ഖാലിദ് എന്ന നടൻ സംസാരം അവസാനിപ്പിക്കുന്നത് എപ്പോഴും ഇങ്ങനെയായിരുന്നു. അത് ഖാലിദിന്റെ ശൈലിയായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം.നിഷ്കളങ്കനായ മനുഷ്യൻ. അവതരിപ്പിച്ച കഥാപാത്രങ്ങൾ പോലെതന്നെയായിരുന്നു ജീവിതത്തിലും ഖാലിദ്. എണ്ണമറ്റ സിനിമകളിൽ ഖാലിദ് അഭിനയിച്ചിട്ടില്ല. എന്നാൽ അഭിനയിച്ച സിനിമകൾ പ്രേക്ഷകർക്ക് സുപരിചിതം.പാട്ട്, നൃത്തം, അഭിനയം, മാജിക്, നാടകരചനയും സംവിധാനവും, മേക്കപ്പ് എല്ലായിടത്തും കൈവച്ച വി.പി. ഖാലിദിനെ ഫോർട്ട് കൊച്ചിയിലെ പഴയ തലമുറ ഒാർക്കുന്നു. എപ്പോഴും തമാശകൾ പറയും.കൊച്ചിൻ നാഗേഷ് എന്നായിരുന്നു കലാരംഗത്ത് വി.പി. ഖാലിദിന്റെ വിളിപ്പേര്. സ്കൂൾ നാടകവേദികളിൽ നടനായി തുടക്കം. പിന്നെ രചയിതാവായും സംവിധായകനായും തിളങ്ങി. കൊച്ചിസനാതനയുടെ എഴുന്നള്ളത്ത്, ആലപ്പി തിയേറ്റേഴ്സിന്റെ ഡ്രാക്കുള, അഞ്ചാം തിരുമുറിവ് എന്നിവയാണ് ശ്രദ്ധേയ നാടകങ്ങൾ.

സ്വപ്നം കണ്ട സിനിമ

കൊച്ചിയിലെ മജസ്റ്റിക് തിയേറ്ററിൽ ജോലിക്കാരനായി പ്രവർത്തിക്കുമ്പോൾ ഖാലിദ് ഒരു സ്വപ്നം മാത്രമേ കണ്ടുള്ളൂ. അംബികയുടെ ചിത്രങ്ങൾ മുടങ്ങാതെ കാണുക.എന്തായാലും ആ ആഗ്രഹം ഇഷ്ടം പോലെ നടന്നു.1973ൽ പുറത്തിറങ്ങിയ പി.ജെ. ആന്റണി സംവിധാനം ചെയ്ത പെരിയാർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. തോപ്പിൽ ഭാസിയുടെ ഏണിപ്പടികൾ, കുഞ്ചാക്കോയുടെ പൊന്നാപുരം കോട്ട എന്നിവയടക്കം ഒരുപിടി ചിത്രങ്ങളിൽ അഭിനയിക്കാൻ തുടർന്ന് അവസരം.എന്നാൽ പുതുതലമുറയ്ക്ക് ആമി, താപ്പാന, പുഴു ,മകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് പരിചിതം. ഛായാഗ്രാഹകൻമാരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് എന്നിവരും മക്കളാണ്. എന്നാൽ മക്കളോട് ഒരിക്കൽ പോലും ഖാലിദ് അവസരം ചോദിച്ചില്ല.അവർ വിളിച്ചാൽ പോയി അഭിനയിക്കും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലെ സുമേഷേട്ടൻ എന്ന കഥാപാത്രം വലിയ പ്രശസ്തി നേടി കൊടുത്തു.പത്തുവർഷമായി ഖാലിദ് സുമേട്ടനാണ്. കൊച്ചിയിലെ തെരുവിൽ ഗായകനായും തിളങ്ങിയിട്ടുണ്ട്.

അപ്രതീക്ഷിതമായിട്ടായിരുന്നു വിയോഗം. വൈക്കത്ത് ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ - ആസിഫ് അലി- കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അഭിനയിച്ചുവരികയായിരുന്നു. ഭക്ഷണം കഴിച്ചശേഷം ബാത്തുറൂമിൽ പോയി ഏറെനേരമായിട്ടും വരാതിരുന്നതിനാൽ സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോൾ ബാത്തുറൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സിനിമ സംവിധാനം ചെയ്യണമെന്ന മോഹം ബാക്കിയാക്കിയാക്കിയാണ് മടക്കം. തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കാതെ വന്നപ്പോഴൊന്നും ഖാലിദ് പരാതി പറഞ്ഞില്ല. അപ്പോഴും മുഖത്ത് മായാതെ പുഞ്ചിരി ഉണ്ടായിരുന്നു.ഇന്നലെ നായരേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എത്തിയപ്പോഴും കൂട്ടിന് പുഞ്ചിരി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KHALID
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.