കൊച്ചി: ലോക കേരളസഭയെ രാഷ്ട്രീയത്തിന് അതീതമായി കാണണമായിരുന്നെന്നും പ്രതിപക്ഷം ബഹിഷ്കരിച്ചതിനെതിരെ അഭിപ്രായം പറഞ്ഞതിന് പ്രവാസി വ്യവസായി എം.എ.യൂസഫലിയെ വിമർശിക്കുന്നത് അപലപനീയമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പ്രവാസികളുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു നിൽക്കണമെന്നാണ് യൂസഫലി പറഞ്ഞത്. വിദേശത്തും സ്വദേശത്തുമായി ആയിരക്കണക്കിന് മലയാളികൾക്ക് ജോലിനൽകുന്ന, നാട്ടിൽ ആയിരക്കണക്കിന് കോടിയുടെ നിക്ഷേപം നടത്തിയ ആളാണ് യൂസഫലി.
യൂസഫലിയുടെ അനുഭവസമ്പത്തും ബന്ധങ്ങളും കേരളം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നയാളാണ് യൂസഫലി. അദ്ദേഹത്തെ ഇത്തരം രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതായിരുന്നു. വിമർശനവുമായി വന്ന മുസ്ളിംലീഗ്, കോൺഗ്രസ് നേതാക്കൾ യൂസഫലിയുടെ ഉദ്ദേശ്യശുദ്ധി തിരിച്ചറിഞ്ഞില്ല.
ലോക കേരളസഭയെ അധിക്ഷേപിക്കുന്നവർ കാലഘട്ടത്തെ പിന്നാക്കം നടത്തുന്നവരായി മാറും. പ്രവാസികളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും സർക്കാരിനു മുന്നിൽ കൊണ്ടുവരാനും പരിഹാരം കാണാനുമുള്ള വേദിയാക്കി സഭയെ മാറ്റാനാവും. എല്ലാത്തട്ടിലുമുള്ള പ്രവാസികളുടെയും പ്രാതിനിദ്ധ്യം ഉറപ്പാക്കി അവരെ ഒരുകുടക്കീഴിൽ കൊണ്ടുവരാനുള്ള സാഹചര്യവും ഇതിലൂടെ കൈവരിക്കാം.
സഭയുടെ സംഘാടനച്ചെലവ് ഈ പരിപാടിയുടെ വലിപ്പം പരിഗണിക്കുമ്പോൾ നിസാരമാണ്. കേരളത്തിലെ വിവിധ മേഖലകളിൽ പ്രവാസികൾക്ക് ഒട്ടേറെ സംഭാവനകൾ നൽകാനാകും. പ്രവാസി വ്യവസായികൾ സർക്കാർ ആശുപത്രികൾ ഏറ്റെടുക്കണമെന്ന ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ നിർദേശം അതിനു തെളിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |