ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയോടപ്പമെത്തി എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു നാമനിർദേശ പത്രിക നൽകി. രാവിലെ പാർലമെന്റ് ഹൗസിലെത്തിയ മുർമുവിനെ എൻ.ഡി.എ നേതാക്കൾ സ്വീകരിച്ചു. 12.30 ഓടെയാണ് റിട്ടേണിംഗ് ഓഫീസർ പി.സി മോദിക്ക് ഒന്നാം സെറ്റ് നാമനിർദേശ പത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറിയത്. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നഡ്ഢ രണ്ടാം നിർദേശകനായും പത്രിക നൽകി.
ഒഡിഷ മന്ത്രിസഭയിലെ അംഗങ്ങളായ ജഗന്നാഥ് സരക, ടുകുനി സാഹു എന്നിവരും നിർദേശകരായി എത്തിയിരുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ശിവരാജ് സിംഗ് ചൗഹാൻ, മനോഹർ ലാൽ ഖട്ടർ, ബി.എസ് ബൊമ്മെ, ഭൂപേന്ദ്ര പട്ടേൽ, ഹിമന്ത ബിശ്വ ശർമ്മ, പുഷ്കർ സിംഗ് ധാമി, പ്രമോദ് സാവന്ത്, എൻ. ബീരേൻ സിംഗ്, എ.ഡി.എം.കെ നേതാക്കളായ ഒ.പനീർ ശെൽവം, എം. തമ്പിദുരൈ, മറ്റ് ഘടക കക്ഷി നേതാക്കൾ തുടങ്ങിയവരും ഒപ്പമുണ്ടായി.
പത്രിക സമർപ്പിച്ചതിന് ശേഷം ദ്രൗപദി മുർമു പ്രതിപക്ഷ നേതാക്കളായ സോണിയ ഗാന്ധി, ശരദ് പവാർ, മമതാ ബാനർജി തുടങ്ങിയവരെ ഫോണിൽ വിളിച്ച് തന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ തേടി. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 നും ഫലപ്രഖ്യാപനം ജൂലൈ 21നുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |