ന്യൂഡൽഹി: നിതി ആയോഗിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഒാഫീസറായി (സി.ഇ.ഒ) 1981 ബാച്ച് ഉത്തർപ്രദേശ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ ഡ്രിങ്കിംഗ് വാട്ടർ ആൻഡ് സാനിട്ടേഷൻ സെക്രട്ടറിയുമായ പരമേശ്വരൻ അയ്യരെ (63) നിയമിച്ചു. രണ്ടുവർഷമാണ് കാലാവധി. നിലവിലെ സി.ഇ.ഒയും കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ അമിതാബ് കാന്തിന്റെ കാലാവധി ജൂൺ 30ന് പൂർത്തിയാകുന്ന ഒഴിവിലാണ് നിയമനം.
ശ്രീനഗർ സ്വദേശിയായ പരമേശ്വരൻ അയ്യർ 2009ൽ സിവിൽ സർവീസിൽ നിന്ന് സ്വയം വിരമിച്ച് ലോകബാങ്കിന്റെ വാട്ടർ റിസോഴ്സസ് മാനേജരായി പ്രവർത്തിച്ചിരുന്നു. 2016ൽ ജലവിഭവ വകുപ്പിൽ സാനിട്ടേഷൻ സെക്രട്ടറിയായി. മോദി സർക്കാരിന്റെ സ്വച്ഛ്ഭാരത് പദ്ധതിയുടെ ചുമതലയും നൽകി. ജൽശക്തി വകുപ്പിൽ ഡ്രിങ്കിംഗ് വാട്ടർ വകുപ്പ് സെക്രട്ടറിയായിരിക്കെ 2021ൽ രാജിവച്ചിരുന്നു.
2014ൽ അധികാരമേറ്റ മോദി സർക്കാർ പഴയ ആസൂത്രണ കമ്മിഷന് പകരം രൂപീകരിച്ച നിതി ആയോഗിന്റെ ആദ്യ സി.ഇ.ഒ സിദ്ധുശ്രീ ഖുല്ലറാണ്. 2016ൽ നിയമിതനായ അമിതാബ് കാന്തിന്റെ കാലാവധി നാലു തവണ നീട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |