ആലപ്പുഴ: അരങ്ങിൽ ബൈബിൾ നാടകങ്ങളായ നീതിമാനും തോബിയാസുമെല്ലാം അരങ്ങേറുമ്പോൾ, വചനങ്ങൾക്കപ്പുറം ചിരി ഉണർത്തുന്ന നുറുങ്ങുകൾ സദസിലേക്ക് തൊടുത്തുവിടുന്ന കഥാപാത്രം...അതായിരുന്നു ആലപ്പി തിയറ്റേഴ്സിലുള്ളവർക്ക് ഇന്നലെ അന്തരിച്ച നടൻ കൊച്ചിൻ നാഗേഷ് എന്ന വി.പി.ഖാലിദ്. കഥാപാത്രം വിട്ട് പുറത്തുവന്നാലും തമാശകൾ പറഞ്ഞ് സഹപ്രവർത്തകരെ ചിരിപ്പിക്കുന്ന രസികനായിരുന്നു അന്നത്തെ യുവനടൻ കൊച്ചിൻ നാഗേഷെന്ന് ആലപ്പി തിയറ്റേഴ്സ് ഓഫീസ് ഇൻ ചാർജ്ജും, തിയേറ്റർ സ്ഥാപകൻ സെയ്ത്താൻ ജോസഫിന്റെ സഹോദരനുമായ ആന്റണി (ലോപ്പസ്) പറഞ്ഞു. 1968 - 70 കാലഘട്ടത്തിലാണ് ഖാലിദ് ആലപ്പി തിയേറ്റേഴ്സിന്റെ ഭാഗമായതെന്നാണ് ആന്റണിയുടെ ഓർമ്മ. രണ്ട് വർഷക്കാലത്തിനിടെ വിവിധ ബൈബിൾ നാടകങ്ങളുടെ ഭാഗമായി. എല്ലാത്തിലും ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ആലപ്പി തിയറ്റേഴ്സിൽ എത്തും മുമ്പേ കൊച്ചിൻ നാഗേഷ് എന്ന പ്രൊഫഷണൽ നാമം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ആലപ്പുഴയിലെ നാടക പരിശീലന കളരിയിലും വ്യക്തി ജീവിതത്തിലും ഏറെ ലാഘവത്തോടെയും, സന്തോഷത്തോടെയുമായിരുന്നു പെരുമാറ്റം. സമിതി മാറിയതോടെ സ്ഥിരമായ ബന്ധമുണ്ടായിരുന്നില്ലെങ്കിലും സെയ്ത്താൻ ജോസഫ് മരിക്കുംമുമ്പ് അദ്ദേഹത്തെ കാണാൻ ആലപ്പുഴയിലെത്തിയിരുന്നതായി ആന്റണി ഓർമ്മിക്കുന്നു. സിനിമയിൽ മുഖം കാണിച്ച ശേഷമായിരുന്നു ആ വരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |