പത്തനംതിട്ട: പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ സി.പി.എം അംഗങ്ങൾ കൈയേറ്റം ചെയ്തതായി പരാതി.
ഇന്നലെ ഉച്ചയ്ക്ക് 12.45നായിരുന്നു സംഭവം. പഞ്ചായത്ത് ഓഫിസിനു മുന്നിൽ തടഞ്ഞുവച്ച് മുടിയിൽ പിടിച്ചുവലിച്ചതായും വസ്ത്രം വലിച്ചുകീറിയതായും സൗമ്യ കോയിപ്രം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സി.പി.എം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാൻ, ഷിജു പി. കുരുവിള, ലോക്കൽ സെക്രട്ടറി അജിത് പ്രസാദ് എന്നിവർക്കെതിരെയാണ് പരാതി
എൽ.ഡി.എഫ് സ്വതന്ത്രയായാണ് സൗമ്യ മത്സരിച്ചത്. സൗമ്യയ്ക്ക് ഒരു വർഷത്തെ കാലാവധിയാണ് പാർട്ടിക്കുള്ളിലെ ധാരണപ്രകാരം പറഞ്ഞിരുന്നത്. ഇതിനുശേഷവും രാജിവയ്ക്കാത്തതിനെ തുടർന്ന് എൽ.ഡി.എഫ് അംഗങ്ങൾ തന്നെ ഇവർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ക്വാറം തികയാത്തതിനാൽ കഴിഞ്ഞദിവസം പ്രമേയം ചർച്ചയ്ക്കെടുത്തില്ല. ഇതിനിടെ സി.പി.എം പിന്തുണയ്ക്കുന്ന വൈസ് പ്രസിഡന്റ് ശോശാമ്മ തോമസിനെതിരെ 23ന് സൗമ്യ ജോബി ആറ് യു.ഡി.എഫ് അംഗങ്ങൾക്കൊപ്പം ചേർന്ന് അവിശ്വാസ പ്രമേയ അവതരണത്തിന് നോട്ടീസ് നൽകിയിരുന്നു.
ഇതേ തുടർന്ന് പ്രസിഡന്റിനെതിരെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ജീപ്പ് സി.പി.എം പ്രവർത്തകർ തല്ലിത്തകർത്തിരുന്നു. തുടർന്നാണ് ഇന്നലെ സൗമ്യയ്‌ക്കെതിരെ ആക്രമണം ഉണ്ടായത്
എന്നാൽ, പാർട്ടി പ്രവർത്തകരോ വനിതാ അംഗങ്ങളോ പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്തിട്ടില്ലെന്നും പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും സി.പി.എം പുറമറ്റം ലോക്കൽ കമ്മിറ്റി സെക്രട്ടറി അജിത് പ്രസാദ് പറഞ്ഞു.
പൊലീസ് വലയത്തിനുള്ളിലാണ് തന്നെ ആക്രമിച്ചതെന്നും വാച്ചും ബാഗും നഷ്ടപ്പെട്ടെന്നും സൗമ്യ പറഞ്ഞു. ഇടത് കൈയ്ക്ക് മർദ്ദനം ഏൽക്കുകയും ചുരീദാറിന്റെ ടോപ്പ് കീറുകയും ചെയ്തു. സ്വതന്ത്രയെന്ന ലേബലിലാണ് മത്സരിച്ചത്. എൽ.ഡി.എഫ് അന്ന് പിന്തുണ നൽകിയിരുന്നു. ഇപ്പോൾ യു.ഡി.എഫിലെ ആറ് അംഗങ്ങളും പ്രസിഡന്റായി തുടരാൻ പിന്തുണയ്ക്കുന്നതിനാൽ താൻ രാജി വെയ്ക്കില്ലെന്നും സൗമ്യാ ജോബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |