ഗുരുവായൂർ : ലെജുമോൾക്ക് ആനക്കാര്യം വീട്ടുകാര്യമാണ്. അച്ഛനും ഭർത്താവും ഭർത്താവിന്റെ അച്ഛനും 'ആനക്കാരാർന്നു...' ആനയുമായി പോകുമ്പോൾ ബസിടിച്ച് മരിച്ച അച്ഛന്റെ പുന്നാര മോൾ, ആനക്കാരുടെ കുടുംബത്തിലെ പുന്നാര മരുമോൾ, ഇനി ഗുരുവായൂർ ആനക്കോട്ടയുടെ 'കാര്യക്കാരി'. അച്ഛനും ഭർത്താവും ഭർത്തൃപിതാവും ആനകളെ ചട്ടം പഠിപ്പിച്ച് ഇണക്കിയ ആനക്കോട്ടയുടെ 47 വർഷത്തെ ചരിത്രത്തിൽ കൊമ്പന്മാർ ഇരുന്ന മാനേജർ കസേരയിൽ ആദ്യത്തെ വനിത!
എഴുന്നള്ളിപ്പ് ആനകളുടെ ഏക്കം (വാടക) വാങ്ങുന്നതും അവയുടെ ആരോഗ്യം പരിപാലിക്കുന്നതും ഭക്ഷണം നൽകുന്നതും അടക്കമുള്ള കണക്കുകളിൽ ഇനി ലെജുവിന്റെ കൈയൊപ്പുണ്ടാകും. ദേവസ്വത്തിന്റെ കാവീട് ഗോശാലയിലെ പശുക്കളുടെ കാര്യങ്ങളും നോക്കണം.
ലെജുമോളുടെ അച്ഛൻ രവീന്ദ്രൻ നായർക്ക് ആനകൾ ജീവനായിരുന്നു. മൂവാറ്റുപുഴയിൽ നിന്നെത്തിയാണ് അദ്ദേഹം ഉണ്ണിക്കൃഷ്ണൻ എന്ന ആനയുടെ പാപ്പാനായത്. ഗുരുവായൂർ മുരളി അടക്കമുള്ള ആനകളുടെ തോഴനായി ആനക്കോട്ടയിൽ പതിറ്റാണ്ടുകളോളം ജോലി ചെയ്തു. ഭർത്താവ് പ്രസാദും ആറ് മാസം പാപ്പാനായി. പിന്നീട് വിദേശത്ത് പോയി. ഇപ്പോൾ ഗുരുവായൂരിലെ ഹോട്ടലിലാണ്. ഭർത്തൃപിതാവ് മണ്ണാരത്ത് ശങ്കരനാരായണനും ദേവസ്വം ആനക്കാരനായിരുന്നു.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ പഠനത്തിന് ശേഷം ലെജുമോൾ 1996ൽ ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലാർക്കായി. മരാമത്ത് വിഭാഗം മാനേജരായിരിക്കെയാണ് പുതിയ നിയോഗം. 21ന് ആനത്താവളത്തിൽ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ ഇൻ ചാർജ് പ്രമോദ് കളരിക്കലിന്റെ സാന്നിദ്ധ്യത്തിൽ ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ മാനേജർ വി.സി.സുനിൽകുമാറിൽ നിന്ന് ആനക്കോട്ടയുടെ താക്കോലും ഏറ്റുവാങ്ങി.
നൊമ്പരമായി അച്ഛൻ....
1996ൽ തൃശൂരിൽ ഗജമേളയ്ക്കായി ആനയെ കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. ആനയെ ബസിടിച്ചു. ഗുരുതരമായില്ല. പരിക്കേറ്റ അച്ഛൻ മരിച്ചു. എങ്കിലും ആനകളോട് സ്‌നേഹമാണ്. ഭർത്താവ് മണ്ണാരത്ത് പ്രസാദും മക്കൾ ഡിഗ്രി വിദ്യാർത്ഥി അക്ഷയ് കൃഷ്ണനും ഒമ്പതാം ക്ളാസ് വിദ്യാർത്ഥി അനന്തകൃഷ്‌ണനും ആനകളുടെ ആരാധകരാണ്. താമരയൂരിലാണ് താമസം.
പുന്നത്തൂർ ആനക്കോട്ട
കേരളത്തിലെ ഏറ്റവും വലിയ ആനവളർത്തൽ കേന്ദ്രം
ഗുരുവായൂരപ്പന് നടയിരുത്തുന്ന ആനകളെ സംരക്ഷിക്കുന്നു
21 ആനകളുമായി 1975ൽ തുടക്കം
ഇപ്പോൾ 44 ആനകൾ
ആനക്കാരടക്കം 150ലേറെ ജീവനക്കാർ
നിലവിലെ പേരുകേട്ട ആനകൾ: ഇന്ദ്രസെൻ, നന്ദൻ, ഗോപീകൃഷ്ണൻ...
ഗുരുവായൂരപ്പന്റെ നിയോഗമാണിത്. ആനകളുടെ സംരക്ഷണത്തിന് ഒരുപാട് ചെയ്യാനുണ്ട്. കോട്ട ടൂറിസം കേന്ദ്രമായതിനാൽ ആ ചുമതലയുമുണ്ട്.
-ലെജു മോൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |