കാഞ്ഞങ്ങാട്: ബേക്കൽ പോലീസ് പരിധിയിൽപ്പെട്ട പൂച്ചക്കാട്ട് വീട്ടിൽ നിന്ന് മുപ്പത് പവൻ സ്വർണ്ണാഭരണങ്ങളും മൂന്നര ലക്ഷം രൂപയും കവർന്നു. പൂച്ചക്കാട് പള്ളിക്ക് സമീപത്തെ വടക്കൻ മുനീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന മുനീറും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. ഇവർ ഉറങ്ങി കിടന്ന കിടപ്പുമുറിയിലെ അലമാര കുത്തിതുറന്നാണ് ആഭരണവും പണവും കവർന്നത്.
സാധാരണ കുടുംബം സുബഹ് നിസ്‌ക്കാരത്തിന് നാലു മണിക്ക് ഉണരാറുണ്ടെങ്കിലും ഇന്നലെ രാവിലെ ആറു മണിയോടെയാണ് ഉറക്കമുണർന്നത്. വീടിന്റെ മുകൾ നിലയിലെ ജനാലയുടെ കൊളുത്ത് തകർത്ത് ഇത് വഴി വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് സംശയം. തൊട്ടടുത്ത ഇബ്രാഹീമിന്റെ വീട്ടിൽ കവർച്ചാശ്രമവും നടന്നു. .
കാസർകോട് നിന്ന് പൊലീസ് നായയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. പ്രൊഫഷണൽ മോഷ്ടാക്കളാകാം കവർച്ചക്ക് പിന്നിലെന്ന് കരുതുന്നതായി ഡിവൈ.എസ്.പി സി.കെ.സുനിൽ കുമാർ പറഞ്ഞു. ബേക്കൽ ഇൻസ്‌പെക്ടർ രജനീഷാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണത്തിന് സ്‌പെഷ്യൽ സ്‌ക്വാഡ്
കാഞ്ഞങ്ങാട്: പൂച്ചക്കാട്ട് 30 പവനും മൂന്നര ലക്ഷ രൂപയും മോഷണം പോയ കേസ് അന്വേഷണത്തിന് സ്‌പെഷ്യൽ സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയതായി ഡിവൈഎസ്പി അറിയിച്ചു. എഎസ്‌ഐമാരായ സുനിൽ എബ്രാഹം, രഘുനാഥ്, സുധീർ, ദീപക് എന്നിവരും, സിവിൽ പോലീസ് ഓഫീസർമാരും സ്‌ക്വാഡിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |