കാസർകോട്: ജില്ലയിൽ പകർച്ചപ്പനിയും ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നു. പനി ബാധിച്ച് ദിവസവും നൂറുകണക്കിന് ആളുകളാണ് ജില്ലയിലെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നത്. കാസർകോട് ജനറൽ ആശുപത്രിയിൽ ദിവസവും മുപ്പതിലും നാൽപ്പതിലും അധികംപേർ ചികിത്സ തേടിയെത്തുന്നുണ്ട്. ഇവരിൽ നാലും അഞ്ചും പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ട്.
കൊവിഡ് ബാധിച്ചു എത്തുന്ന ആളുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. മാസ്‌ക് ധരിക്കാതിരിക്കുന്നതും വേണ്ടത്ര ശ്രദ്ധയില്ലാത്തതും കൊവിഡ് പടരുന്നതിന് കാരണമായിട്ടുണ്ട്. കുറെ കാലം അടച്ചിരുന്നതിന് ശേഷം എല്ലാവരും ഒന്നായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങിയതും സ്‌കൂളുകൾ തുറന്നതും രോഗ വ്യാപനത്തിന് കാരണമായെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോർട്ട്. നിയമമുണ്ടെങ്കിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും വരെ മാസ്‌ക് ധരിക്കാതെയാണ് പുറത്തിറങ്ങുന്നത്.
കുടുംബത്തിലെ ഒരാൾക്ക് പനി ബാധിച്ചാൽ മറ്റ് അംഗങ്ങളിലേക്കും പനി പടരുന്നു. തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയവയും പനിയോടൊപ്പം ഉണ്ടാകുന്നു. ശ്വാസതടസം ഉള്ളവർക്ക് പനി ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നുണ്ടെന്നാണ് വിവരം. കൊതുകു നശീകരണം കാര്യക്ഷമമല്ലാത്ത സാഹചര്യം ജില്ലയിലുണ്ട്. ശാസ്ത്രീയമായി സംസ്‌കരിക്കാൻ സൗകര്യമില്ലാത്തതിനാൽ ജില്ലയുടെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധി വ്യാപനത്തിന് കാരണമാകുന്നുണ്ട്.
ദേശീയപാത വികസനത്തിന്റെ പ്രവൃത്തി മൂലം റോഡരികിൽ വലിയതോതിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മലയോരഗ്രാമപ്രദേശങ്ങളിലും അതിർത്തി പ്രദേശങ്ങളിലും തോട്ടങ്ങളിലും കൊതുകുകൾ വൻഭീഷണി പരത്തുകയാണ്.
ജില്ലയിലെ സർക്കാർ ആശുപത്രികളിലെല്ലാം പനി ബാധിച്ചെത്തുന്നവരുടെ ഒ.പി കൂടുതലാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെങ്കിലും വൈറൽ പനിയുടെ വ്യാപനം തടയുക എളുപ്പമല്ല. കൊതുക് പരത്തുന്ന രോഗം ചെറുക്കൻ നമുക്ക് സംവിധാനമുണ്ട്. വൈറൽ പനി അങ്ങനെയല്ല. കൊവിഡ് തടയുന്നതിന് ഇനിയും നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പ്രായോഗികമായി ബുദ്ധിമുട്ട് ഉണ്ടാകും.
ഡോ. എ.വി രാംദാസ് ( കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |