തൃശൂർ : മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തതോടെ,
സംസ്ഥാന റവന്യൂ കലോൽസവത്തിന് തൃശൂരിൽ തുടക്കമായി.
കലോത്സവം എന്നതിലുപരി ഒത്തുചേരലുകൾ പ്രതിസന്ധികളിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർദ്ധിച്ചുവരുന്ന എതിർപ്പുകളെയും അതിക്രമങ്ങളെയും ചെറുത്ത് തോൽപ്പിക്കാൻ ഇത്തരം കൂട്ടായ്മകളിലൂടെ കഴിയും. സാംസ്‌കാരിക നായകർക്ക് മാത്രമല്ല എല്ലാ വിഭാഗം ജനങ്ങൾക്കും ഇവിടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് യാതൊരു വിലക്കുമില്ല. മാനവിക ചിന്തയോടെ ഫയലും മറ്റും പരിശോധിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ എം.എൽ.എമാർ, കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ക്ഷേമാവതി, സംവിധായകൻ സത്യൻ അന്തിക്കാട്, ഐ.എം.വിജയൻ, നടൻ അശോകൻ, വിദ്യാധരൻ മാസ്റ്റർ, ബി.കെ.ഹരിനാരായണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
ആയിരങ്ങൾ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്രയും നടന്നു. തേക്കിൻകാട് മൈതാനത്ത് അഞ്ച് വേദികളിലായാണ് മത്സരം. 9 ഇനങ്ങളിൽ 14 ജില്ലാ ടീമുകളും ഒരു ഹെഡ്ക്വാർട്ടേഴ്‌സ് ടീമും ഉൾപ്പെടെ 15 ടീമുകളാണ് മൂന്ന് ദിവസത്തെ കലാമത്സരങ്ങളിൽ പങ്കെടുക്കുന്നത്. ലളിതഗാന മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ വെള്ളയൂർ വില്ലേജ് ഓഫീസിലെ ജൂനിയർ സൂപ്രണ്ടായ എ.പി.സുഭാഷും വനിതാ വിഭാഗത്തിൽ ഇടുക്കി ജില്ലയിലെ എസ്.സുനിയും ഒന്നാം സ്ഥാനം നേടി. ഭരതനാട്യം ആൺ പെൺ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ തൃശൂർ ജില്ല ഒന്നാംസ്ഥാനം കരസ്ഥമാക്കി. മത്സരങ്ങൾ നാളെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |