തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന സി.ബി.ഐ അന്വേഷണ റിപ്പോർട്ടിനെതിരെയും, പുനരന്വേഷണം ആവശ്യപ്പെട്ടും നൽകിയ കേസ് തോൽക്കുമെന്ന് സോളാർ വിവാദ നായിക സരിത എസ്. നായർ ഫോണിൽ മുന്നറിയിപ്പ് നൽകിയതായി ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി വെളിപ്പെടുത്തി. സുപ്രീംകോടതിയിലെ ഒരു അഭിഭാഷകനുമായി ബന്ധപ്പെട്ട ശേഷം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകണമെന്ന് സരിത നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു. 30നാണ് സി.ബി.ഐ പ്രത്യേക കോടതി വിധി പറയുന്നത്.
കേസിൽ അട്ടിമറി സംശയിക്കുന്നു. സരിതയുമായി തനിക്ക് ഒരു പരിചയവുമില്ല. മുൻപ് വിളിച്ചപ്പോൾ കേസിന്റെ നമ്പരും വക്കീലിന്റെ പേരും ചോദിച്ചിരുന്നു. മൂന്നു ദിവസം മുൻപുള്ള സംസാരത്തിന്റെ രീതിവച്ചു നോക്കുമ്പോൾ സഹായ വാഗ്ദാനമാണെന്നാണ് മനസിലായത്. സി.ബി.ഐ പല കാര്യങ്ങളും അന്വേഷിച്ചിട്ടില്ല. സംശയങ്ങൾ ചോദിക്കുമ്പോൾ ഉരുണ്ടു കളിക്കുകയാണ്. സ്വർണക്കടത്ത് ബന്ധം, വാഹനത്തെ ആരെങ്കിലും പിന്തുടർന്നോ തുടങ്ങിയ കാര്യങ്ങളൊന്നും വിശദമായി പരിശോധിച്ചില്ല. ബാലഭാസ്‌കർ സഞ്ചരിച്ച കാർ 90 ഡിഗ്രിയിൽ തിരിഞ്ഞാണ് മരത്തിൽ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിയാലും അങ്ങനെ സംഭവിക്കില്ല. അതാണ് മനഃപൂർവം ഉണ്ടാക്കിയ അപകടമാണെന്ന സംശയത്തിന് കാരണം. ബാലഭാസ്‌കറിനു പാലക്കാട്ടുള്ള കുടുംബവുമായുള്ള ബന്ധത്തെപ്പറ്റി സംശയം പറഞ്ഞെങ്കിലും സി.ബി.ഐ ഗൗരവത്തിലെടുത്തില്ല. അപകടത്തിൽപ്പെടുമ്പോൾ ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ 1.28 കോടി രൂപ നഷ്ടപരിഹാരം തേടി കേസ് ഫയൽ ചെയ്തു. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് അയാളുടെ വാദം. ബാലഭാസ്‌കറിന്റെ ഭാര്യയുമായി താൻ സംസാരിക്കാറില്ല. ഇൻഷ്വറൻസ് ക്ലെയിം തുക കിട്ടിയെങ്കിലും അതേക്കുറിച്ചും അവർ സംസാരിച്ചില്ലെന്നും ഉണ്ണി പറഞ്ഞു.
അതേസമയം,നിയമ സഹായം നൽകാനാണ് ബാലഭാസ്റിന്റെ പിതാവിനെ വിളിച്ചതെന്ന് സരിത മാദ്ധ്യമങ്ങളോട് പറഞ്ഞു.
2018 സെപ്തംബർ 25ന് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പള്ളിപ്പുറത്തു വച്ചാണ് ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും പരിക്കുകളോടെ രക്ഷപ്പെട്ടു. ബാലുവിന്റെ ഉറ്റസുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്ന വിഷ്ണു സോമസുന്ദരത്തെയും പ്രകാശൻ തമ്പിയെയും സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ പിടികൂടിയതോടെ, അപകടത്തിനു പിന്നിൽ സ്വർണക്കടത്ത് മാഫിയയാണെന്ന് പിതാവ് സംശയം പ്രകടിപ്പിച്ചു.അപകടത്തിനു മുമ്പ് ബാലുവിനെ ഒരു സംഘം ആളുകൾ മർദ്ദിക്കുന്നത് കണ്ടെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയെങ്കിലും അത് കളവാണെന്നായിരുന്നു സി.ബി.ഐ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |