തിരൂർ: തിരൂർ കെ.ജി പടിയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്തെ ആളൊഴിഞ്ഞ പറമ്പുകളിലും റോഡരികിലുമായി ഇരുന്ന് മദ്യപിച്ച് വഴിയാത്രക്കാരോട് തട്ടി കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി നാട്ടുകാരുടെ പരാതി. ഈ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ സമീപത്തായി നിരവധി ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അവിടേക്ക് വരുന്ന രോഗികളെയും ബന്ധുക്കളെയും തെറി പറയുന്നതായും ആക്ഷേപമുണ്ട്. പൊതുവഴിയിലെ മദ്യപാനം ചോദ്യം ചെയ്യുന്നവരെയും തെറിവിളിക്കുന്നതായി പറയുന്നു.
പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്താറുണ്ടെങ്കിലും മദ്യപാനികൾ ഇവരുടെ കണ്ണിൽ പെടാറില്ല. ബിവറേജിൽ പോയി ക്യൂ നിന്ന് മദ്യം വാങ്ങാൻ കഴിയാത്തവർക്ക് ഏജന്റ്മാർ മുഖേന വാങ്ങിക്കാൻ ഉള്ള സൗകര്യവും മദ്യം കഴിക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ട്. ഇതാണ് വഴിയരികിൽ ഇരുന്ന് മദ്യം കഴിക്കാനുള്ള പ്രധാന കാരണം. ഔട്ട്‌ലെറ്റിൽ നിന്നും മദ്യം വാങ്ങി ഉൾപ്രദേശങ്ങളിൽ പോയി ഉയർന്ന വിലക്ക് വിൽപ്പന നടത്തുന്നവരും ഉണ്ട്. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെയും പരിസരവാസികളുടെയും ആവശ്യം. ഇതിനെതിരെ അധികൃതർക്ക് പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് സമീപവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |