ന്യൂഡൽഹി:ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ശരിവച്ച് സുപ്രീം കോടതി.
എസ്.ഐ. ടി റിപ്പോർട്ടിനെതിരെ സാകിയ എഹ്സാൻ ജാഫ്രി നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ്‌മാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി എഹ്‌സാൻ ജാഫ്രിയുടെ വിധവയാണ് സാകിയ. ജാഫ്രിയുൾപ്പെടെ 68 പേരാണ് 2002 ഫെബ്രുവരി 28 ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിലെ അക്രമങ്ങളിൽ കൊല്ലപ്പെട്ടത്.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയും അറുപതിലേറെ ഉന്നത ഉദ്യോഗസ്ഥരും കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു സാക്കിയ ജാഫ്രിയുടെ ആരോപണം. അതിന്റെ അടിസ്ഥാനത്തിൽ കലാപം അന്വേഷിക്കാൻ 2008 മാർച്ചിൽ സുപ്രീംകോടതി സി.ബി.ഐ മേധാവിയായിരുന്ന ആർ.കെ രാഘവന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചു. ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്ന് കാട്ടി എസ്. ഐ. ടി 2012ൽ സമർപ്പിച്ച റിപ്പോർട്ട് മജിസ്ട്രേട്ട് കോടതിയും 2017ൽ ഗുജറാത്ത് ഹൈക്കോടതിയും അംഗീകരിച്ചിരുന്നു.
ഗൂഢാലോചനയ്‌ക്ക് തെളിവില്ല
ചില ഉദ്യോഗസ്ഥരുടെ പരാജയം ന്യൂനപക്ഷത്ത ആക്രമിക്കാൻ ഭരണകൂടം ഗൂഢാലോചന നടത്തിയതിന് തെളിവാകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരു കുറ്റകൃത്യം നടത്താൻ കൂട്ടായ ആലോചന നടന്നതിന് തെളിവുണ്ടെങ്കിലേ ഗൂഢാലോചന ആവൂ. മോദിക്കും മറ്റും എതിരെ അത്തരം തെളിവുകളൊന്നും ഇല്ല. ഉദ്യോഗസ്ഥരുടെ പരാജയം കാരണം ക്രമസമാധാനം തകരുകയും അക്രമങ്ങൾ അരങ്ങേറുകയും ചെയ്താലും ഉന്നത രാഷ്ട്രീയ നേതൃത്വത്തിൽ ഗൂഢാലോചന ആരോപിക്കാനാവില്ല. സീനിയർ പൊലീസ് ഓഫീസർമാരായിരുന്ന ആർ. ബി. ശ്രീകുമാറും, സഞ്ജീവ് ഭട്ടും കൊല്ലപ്പെട്ട മുൻ ഗുജറാത്ത് മന്ത്രി ഹരേൻ പാണ്ഡ്യയും നടത്തിയ വിവാദ വെളിപ്പെടുത്തലുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ജാഫ്രി ഗൂഢാലോചന ആരോപിച്ചത്. 2002 ഫെബ്രുവരി 27ന് നടന്ന ഉന്നതതല യോഗത്തിൽ, ഗോദ്രയിൽ കർസേവകരുടെ ട്രെയിനിന് തീവച്ചതിന് ന്യൂനപക്ഷത്തിനെതിരെ ഹിന്ദുക്കൾ രോഷം തീർക്കട്ടെ എന്ന് മോദി പറഞ്ഞെന്ന ശ്രീകുമാറിന്റെയും മറ്റും ആരോപണം തെറ്റായിരുന്നു. വിവാദമുണ്ടാക്കാനും കാര്യങ്ങൾ രാഷ്‌ട്രീയവൽക്കരിക്കാനുമാണ് അവർ ശ്രമിച്ചത്. ഗോദ്ര സംഭവത്തെ തുടർന്നാണ് കലാപം ഉണ്ടായത്. കലാപത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ ഗോദ്രയിൽ ട്രെയിൻ കത്തിച്ചതിലും ഗൂഢാലോചനയുണ്ടോ എന്ന ചോദ്യം ഉയരുമെന്നും 425 പേജുള്ള വിധിയിൽ പറയുന്നു.
എസ്.ഐ.ടിക്ക് അഭിനന്ദനം
എസ്.ഐ.ടി റിപ്പോർട്ട് സ്വീകരിക്കുകയും അതിനെതിരായ ഹർജി തള്ളുകയും ചെയ്ത മജിസ്ട്രേറ്റ് കോടതി തീരുമാനം ശരിയാണ്. ന്യൂനപക്ഷത്തിനെതിരായ അക്രമങ്ങളിൽ ഗൂഢാലോചന നടന്നതായി തെളിവില്ലെന്ന റിപ്പോർട്ട് അന്തിമമാണ്. അക്ഷീണം ജോലി ചെയ്ത എസ്.ഐ.ടി സംഘത്തിന് അഭിനന്ദനം. ആർ.ബി ശ്രീകുമാർ ഉൾപ്പെടെയുള്ള അസംതൃപ്തരായ ഉദ്യോഗസ്ഥരുടെ വ്യാജ അവകാശവാദങ്ങൾ എസ്.ഐ.ടി തുറന്ന് കാട്ടി.
ഹർജിക്കാരിക്ക് വേണ്ടി കപിൽ സിബലും ഗുജറാത്ത് സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |