ഗുവഹാത്തി: അസാമിൽ അതിശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം108 ആയി. ഏകദേശം 45.340 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചെന്നാണ് കണക്ക്. ഇതുവരെ 17,500 പേരെ പ്രളയ ബാധിത മേഖലകളിൽ നിന്ന് രക്ഷപ്പെടുത്തി. ഇന്നലത്തെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ മാത്രം രണ്ട് കുട്ടികൾ ഉൾപ്പെടെ 7 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
2,84,875 പേരാണ് 759 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ബ്രഹ്മപുത്ര, ബരാക് തുടങ്ങിയ നദികൾ കരകവിഞ്ഞതാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. രക്ഷാപ്രവർത്തനത്തിന് കേന്ദ്ര സേനകൾ രംഗത്തുണ്ട്.
സിൽച്ചാർ, ബാർപെറ്റ ഉൾപ്പെടെയുള്ള നഗരങ്ങൾ വെള്ളത്തിനടിയിലായി. 30 ജില്ലകളിലായി 4,536 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. 173 റോഡുകളും 20 പാലങ്ങളും തകർന്നു. 10,0869.7 ഹെക്ടർ കൃഷി ഭൂമി വെള്ളത്തിനടിയിലായി. എയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ഭക്ഷണവും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നുണ്ട്.
അസാം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ആത്മീയാചാര്യൻ ദലൈലാമ 10 ലക്ഷം രൂപ സംഭാവന ചെയ്തു. സംസ്ഥാനത്തെ സ്ഥിതിഗതികൾ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാരുമായി ചേർന്ന് സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |