തിരുവനന്തപുരം:നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ആധുനിക സിഗ്നൽ സംവിധാനത്തിലുളള ട്രാഫിക്ക് ലൈറ്റുകൾ പ്രവർത്തനം ആരംഭിച്ചു.നിലവിലുള്ള ട്രാഫിക്ക് സിഗ്നലിൽ നിന്ന് വ്യത്യസ്‌തമായ സെൻസർ കാമറകൾ ഉപയോഗിച്ചുള്ള സംവിധാനമാണിത്.പേട്ട പൊലീസ് സ്റ്റേഷനുസമീപമാണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. സിഗ്നൽ ലൈറ്റുകളോടൊപ്പം സ്ഥാപിക്കുന്ന കാമറയും സെൻസറും ഉപയോഗിച്ച് ഏത് റോഡിലാണ് വാഹനങ്ങളുടെ തിരക്ക് കൂടുതലെന്ന് കണ്ടെത്തി അതനുസരിച്ച് വാഹനങ്ങൾക്ക് പോകാൻ സിഗ്നൽ ഓണാകുന്ന സംവിധാനമാണിത്.നഗരത്തിലെ 114 ജംഗ്ഷനുകളിലാണ് ഈ സംവിധാനം വരും മാസങ്ങളിൽ നടപ്പിലാക്കുന്നത്.കോയമ്പത്തൂരുള്ള എം.പി.എസ് കമ്പനിക്കാണ് നിർമ്മാണച്ചുമതല.സിറ്റി പൊലീസിന്റെ നിർദ്ദേശമനുസരിച്ചാണ് പള്ളിമുക്കിൽ ഉൾപ്പെടെ ലൈറ്റ് സ്ഥാപിച്ചത്.അമേരിക്ക,ഓസ്ട്രേലിയ, ക്യൂബ,ബ്രിട്ടൻ തുടങ്ങിയ വിദേശ രാജ്യങ്ങളും ഭുവനേശ്വർ,ഹൈദരാബാദ്,ചണ്ഡിഗഡ്,കൊൽക്കത്ത തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലും പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണിത്.
പ്രത്യേകതകൾ
വാഹനക്കുരുക്കുണ്ടാകാതെയുള്ള സമയക്രമം പാലിക്കും
എല്ലാ വശത്തേക്കും വാഹനപെരുപ്പമനുസരിച്ച് സിഗ്നൽ തെളിയും
ജംഗ്ഷനിലെ വാഹനങ്ങളുടെ എണ്ണം സ്‌കാൻ ചെയ്യുകയും അതിനനുസരിച്ച് ലൈറ്റുകൾ മാറും
വാഹനങ്ങളൊന്നുമില്ലാത്തപ്പോഴും ചുവന്ന ലൈറ്റിൽ അനാവശ്യമായി കാത്തിരിക്കേണ്ടതില്ല
എന്നിട്ടും കുരുക്കഴിയുന്നില്ല
ആധുനിക ട്രാഫിക്ക് സിഗ്നൽ തെളിഞ്ഞ ഇന്നലെ റോഡിലിറങ്ങിയവർ ഗതാഗതകുരുക്കിൽ അകപ്പെട്ട് വലഞ്ഞു.രാവിലെ സ്‌കൂൾ വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരുമാണ് പാറ്റൂർ മുതൽ പേട്ട വരെ ഗതാഗതക്കുരുക്കിൽ അമർന്നത്.ഗതാഗതക്കുരുക്കിൽ അകപ്പെട്ടാലുളള മാനസിക സമ്മർദ്ദം, ഇന്ധനനഷ്‌ടം,സമയനഷ്‌ടം തുടങ്ങിയവ പുതിയ സംവിധാനം വരുന്നതോടെ മാറികിട്ടുമെന്നായിരുന്നു സ്‌മാർട്ട് സിറ്റിയുടെ വാഗ്ദാനം.പാറ്റൂരിലും നാലുമുക്കിലും പേട്ടയിലും ട്രാഫിക്ക് ലൈറ്റുളളപ്പോൾ എന്തിനാണ് പളളിമുക്കിലും ട്രാഫിക്ക് ലൈറ്റെന്നാണ് പ്രദേശവാസികളുടെ ചോദ്യം.കണ്ണമ്മൂലയിലേക്കുളള റോഡ് വൺവേ ആയിട്ട് കൂടി ട്രാഫിക്ക് ലൈറ്റ് പൊലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ചത് തുഗ്ലക്ക് പരിഷ്‌ക്കാരമാണെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |