ന്യൂഡൽഹി: '19 വർഷമായി മോദിജി എല്ലാം നിശബ്ദനായി സഹിക്കുകയായിരുന്നു. പരമേശ്വരൻ കാളകൂട വിഷം കുടിച്ചപ്പോഴുള്ള അവസ്ഥയായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങൾ ഉന്നയിച്ചവർ അദ്ദേഹത്തോട് മാപ്പ് പറയണം".
ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രിക്ക് സുപ്രീംകോടതിയും ക്ളീൻ ചിറ്റ് നൽകിയതിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണമാണിത്. ഒരു ദേശീയ മാദ്ധ്യമത്തോടാണ് ഷാ മനസ് തുറന്നത്.
ഈ വേദനയത്രയും നരേന്ദ്ര മോദി സഹിക്കുന്നത് ഏറ്റവും അടുത്തുനിന്ന് കണ്ടയാളാണ് ഞാൻ. എന്നും സത്യത്തോടൊപ്പം ചേർന്നു നിന്നിട്ടും അദ്ദേഹത്തിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. നിയമനടപടികൾ തുടരുമ്പോൾ അദ്ദേഹം നിശബ്ദത പാലിക്കുകയായിരുന്നു. അദ്ദേഹത്തിന് വേണ്ടി പാർട്ടി ഒരു ധർണ പോലും നടത്തിയില്ല. അദ്ദേഹത്തെ ചോദ്യംചെയ്തു. ആരും പ്രതിഷേധിച്ചില്ല. പകരം ഞങ്ങൾ നിയമ സംവിധാനവുമായി സഹകരിച്ച് മുന്നോട്ട് പോയി. ജനാധിപത്യ സംവിധാനത്തിൽ ഭരണഘടനയെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്ന് പ്രവൃത്തിയിലൂടെ കാണിച്ച് തന്നയാളാണ് പ്രധാനമന്ത്രി. കരുത്തുറ്റ ഹൃദയമുള്ളയാൾക്ക് മാത്രമേ ഈ നിലപാട് സ്വീകരിക്കാനാകൂ.
കലാപം നടക്കുമ്പോൾ ഗുജറാത്ത് സർക്കാർ ഒരു കാര്യത്തിലും വീഴ്ച്ച വരുത്തിയിട്ടില്ല. ഞങ്ങൾ സൈന്യത്തെ വിളിച്ചു. സൈന്യം ഗുജറാത്തിലെത്താൻ കുറച്ച് സമയമടുത്തു. അന്നത്തെ സർക്കാർ അവസരോചിതമായാണ് പ്രവർത്തിച്ചതെന്ന് പഞ്ചാബ് മുൻ ഡി.ജി.പിയായ കെ.പി.എസ് ഗിൽ വ്യക്തമാക്കിയിരുന്നു. കോടതിയും ഗുജറാത്ത് സർക്കാരിനെ അഭിനന്ദിച്ചതാണ്. ചില എൻ.ജി.ഒകളും താത്പര്യങ്ങൾ സംരക്ഷിക്കുന്ന ചില മാദ്ധ്യമങ്ങളും വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചെന്നും അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |