പത്തനംതിട്ട : ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുകയാണ്. 2017ന് ശേഷം രോഗബാധിതരുടെ എണ്ണത്തിൽ ഇത്രയും വർദ്ധനവ് ഇപ്പോഴാണുണ്ടായത്. ജില്ലയിൽ ഇതുവരെ നാൽപ്പത്തിയൊന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു. 74 കേസുകൾ ഡെങ്കിപ്പനിയാണോയെന്ന് സംശയിക്കുന്നുമുണ്ട്. ജാഗ്രത പാലിച്ചില്ലെങ്കിൽ കണക്കുകളിൽ വലിയ മാറ്റം സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ഇടവിട്ട് പെയ്യുന്ന മഴ കാരണമാണ് ഡെങ്കിപ്പനി വർദ്ധിക്കുന്നത്. വെള്ളം കെട്ടി നിന്ന് കൊതുകുകൾ പെരുകുന്നുണ്ട്. കൊതുകിന്റെ സാന്ദ്രതയും വൻതോതിൽ കൂടുന്നു. ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളുടെ സാന്ദ്രത ഉയർന്നിട്ടുണ്ട്. കൊവിഡും വൈറൽ പനികളും വ്യാപകമാകുന്നതിനൊപ്പമാണ് ഡെങ്കിപ്പനിയും ഉയരുന്നത്.
നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടുന്നതും കൊതുക് വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. തണ്ണിത്തോട്, വല്ലന, കാഞ്ഞീറ്റുകര, തടിയൂർ, കോന്നി ഭാഗങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. 2017ൽ റിപ്പോർട്ട് ചെയ്ത അതേസ്ഥലങ്ങളിൽ ഇത്തവണയും രോഗബാധിതർ കൂടുന്നു.
ഡെങ്കിപ്പനി കണക്കുകളിലൂടെ...
2017
സംശയിക്കുന്നത് : 1394
രോഗബാധിതർ : 705
2018
സംശയിക്കുന്നത് : 267
രോഗബാധിതർ : 370
2019
സംശയിക്കുന്നത് : 228
രോഗബാധിതർ : 69
2020
സംശയിക്കുന്നത് : 414
രോഗബാധിതർ : 99
2021
സംശയിക്കുന്നത് : 105
രോഗബാധിതർ : 31
2022 ജൂൺ 24 വരെയുള്ള കണക്ക്
സംശയിക്കുന്നത് : 73
രോഗബാധിതർ : 41
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |