തൃശൂർ : സംസ്ഥാന റവന്യൂ കലോത്സവം രണ്ട് ദിനം പിന്നിടുമ്പോൾ 166 പോയന്റോടെ ആതിഥേയരായ തൃശൂർ കീരിടത്തിലേക്ക്. 106 പോയിന്റുള്ള കണ്ണൂരാണ് രണ്ടാം സ്ഥാനത്തുള്ളത്.
ആദ്യദിനം എട്ടാം സ്ഥാനത്ത് മാത്രമായിരുന്ന വയനാടാണ് 100 പോയിന്റോടെ മൂന്നാം സ്ഥാനത്ത്. ഇന്നലെ നടന്ന പ്രധാന മത്സരങ്ങളായ മോഹിനിയാട്ടം സിനിമാറ്റിക് മത്സരം എന്നിവയിൽ തൃശൂരിനായിരുന്നു മുൻതൂക്കം. ഒപ്പന പുരുഷ വിഭാഗത്തിൽ കോഴിക്കോട് ജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. വയനാട്, മലപ്പുറം ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടെടുത്തപ്പോൾ, കോട്ടയവും തൃശൂരും മൂന്നാം സ്ഥാനം നേടി. വയലിൻ (കർണാടിക്) ഒന്നാം സ്ഥാനം കോട്ടയം ജില്ലയിലെ സനൽകുമാറിനാണ്.
പത്തനംതിട്ടയിലെ ആർ.അഭിലാഷ്, ആലപ്പുഴയിലെ ഷിജു ജോസ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സിനിമാറ്റിക് ഡാൻസിൽ മികച്ച പ്രകടനം നടത്തി തൃശൂർ ജില്ലാ ടീം ജേതാക്കളായപ്പോൾ കൊല്ലം, കണ്ണൂർ ജില്ലകൾക്കാണ് രണ്ടാം സ്ഥാനം. ആലപ്പുഴ, വയനാട്, കോട്ടയം ജില്ലകൾ മൂന്നാം സ്ഥാനം നേടി. മാപ്പിളപ്പാട്ട് പുരുഷ വിഭാഗത്തിൽ കൊല്ലം ജില്ലയിലെ ഷിഹാബുദ്ദീൻ ഒന്നാം സ്ഥാനം നേടി. കാസർകോട് ജില്ലയിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ ടി.ആർ.ഷാജി രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലയിലെ ജെ.എസ്.അനസ് മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ ഇടുക്കിയുടെ എസ്.സുനി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയിൽ നിന്നുള്ള വില്ലേജ് ഓഫീസർ ബ്ലെസി പി.അഗസ്റ്റിനാണ്. കോട്ടയം ജില്ലയിലെ എ.എൻ.നജില ബീഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൈം മത്സരത്തിൽ ഒന്നാം സ്ഥാനം തൃശൂരിനാണ്. കാസർകോട് ജില്ല രണ്ടാം സ്ഥാനവും തിരുവനന്തപുരം, കണ്ണൂർ ജില്ലകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അവസാന ദിനമായ ഇന്ന് വൈകീട്ട് 4.30 മുതൽ സമാപന സമ്മേളനവും സമ്മാനദാനവും തേക്കിൻകാട് മൈതാനിയിലെ പ്രധാനവേദിയിൽ നടക്കും.
പോയന്റ് നില
തൃശൂർ - 166
കണ്ണൂർ - 106
വയനാട് - 100
കോട്ടയം - 91
കോഴിക്കോട് - 91
ആലപ്പുഴ - 88
എറണാകുളം -82
കാസർകോട് -71
കൊല്ലം - 63
മലപ്പുറം - 63
ഇടുക്കി - 57
തിരുവനന്തപുരം -55
പത്തനംതിട്ട -53
ഹെഡ്ക്വാർട്ടേഴ്സ് -48
പാലക്കാട് -39
ജനപങ്കാളിത്തം ശ്രദ്ധേയം, ഹിറ്റായി റവന്യൂ കലോത്സവം !
നൃത്തയിനങ്ങൾ കാണാൻ പകൽ മുഴുവൻ നിറഞ്ഞ സദസ്
തൃശൂർ: ജനപങ്കാളിത്തത്തിന്റെ കാര്യത്തിൽ സ്കൂൾ കലോത്സവത്തെ അനുസ്മരിപ്പിച്ച് സംസ്ഥാന റവന്യു കലോത്സവം. നിറഞ്ഞ സദസായിരുന്നു നൃത്തയിനങ്ങൾ അരങ്ങേറിയ പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിൽ. മോഹിനിയാട്ടവും സിനിമാറ്റിക് ഡാൻസും ഒപ്പനയും നടന്ന ഇവിടെ രാവിലെ മുതൽ തന്നെ വൻതിരക്കായിരുന്നു.
മോഹിനിയാട്ട മത്സരത്തിൽ എട്ടുപേരാണ് അരങ്ങിലെത്തിയത്. ആദ്യദിനം നടന്ന ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശൂരിലെ റോമി തന്നെയായിരുന്നു മോഹിനിയാട്ടത്തിലെ താരവും. കൃഷ്ണനെ കാത്തിരിക്കുന്ന നായികയുടെ വികാരഭാവങ്ങൾ നിറഞ്ഞൊഴുകുന്നതായിരുന്നു റോമിയുടെ അവതരണം.
ആസ്വാദകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു സിനിമാറ്റിക് ഡാൻസ് മത്സരം. തട്ടുതകർപ്പൻ പാട്ടുകളുമായി സിനിമാറ്റിക് ഡാൻസ് അരങ്ങ് തകർത്തപ്പോൾ കൈയ്യടിച്ച് ആസ്വാദകരും ഒപ്പം ചേർന്നു. 13 ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ തൃശൂർ ജില്ല ഒന്നാമതായി. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങി ക്ലാസിക്കൽ നൃത്തയിനങ്ങളിൽ ഒന്നാമതായി ജില്ലയുടെ അഭിമാനമായ റോമി ചന്ദ്രമോഹൻ നയിച്ച ടീമിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം.
പുരുഷൻമാരുടെ ഒപ്പനയിൽ തിരൂരങ്ങാടി തഹസിൽദാർ സാദിക്കും പങ്കെടുത്തത് ആവേശമായി. മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), ഒപ്പന, മാപ്പിളപ്പാട്ട്, മൈം, നാടകം, തബല, മൃദംഗം, ഗിറ്റാർ, വയലിൻ കർണാടിക്, വയലിൻ വെസ്റ്റേൺ, കഥാരചന, ഉപന്യാസം, കവിതാ രചന, പെൻസിൽ ഡ്രോയിംഗ്, ചിത്രരചന വാട്ടർ കളർ എന്നിവയാണ് ഇന്നലെ നടന്ന മത്സരങ്ങൾ. ഇന്ന് വൈകീട്ടാണ് സമാപനം. 14 ജില്ലാ ടീമുകളും ഒരു ഹെഡ് ക്വാർട്ടേഴ്സ് ടീമുമാണ് മത്സരിക്കുന്നത്.
കളക്ടറുടെ ടീം ഇന്ന് അരങ്ങിൽ
പ്രഥമ സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ ജനറൽ കൺവീനർ കൂടിയായ കളക്ടർ ഹരിത വി. കുമാർ ഇന്ന് തന്റെ ടീമുമായി അരങ്ങിലെത്തും. തിരുവാതിരക്കളിയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന മത്സരത്തിന് കളക്ടറുടെ ടീം യോഗ്യത നേടിയത്. സ്കൂൾ പഠനകാലത്ത് നൃത്തവും സംഗീതവും അഭ്യസിച്ചിട്ടുള്ള കളക്ടർ വർഷങ്ങൾക്ക് ശേഷമാണ് ജില്ലാതല റവന്യു കലോത്സവത്തിൽ മത്സരിച്ചത്.
ഇന്നത്തെ മത്സരം
തേക്കിൻകാട് മൈതാനം (വേദി 1): തിരുവാതിര, നാടോടിനൃത്തം
ടൗൺ ഹാൾ (വേദി 2): കർണാടിക് മ്യുസിക്, ഹിന്ദുസ്ഥാനി മ്യൂസിക്
റീജ്യണൽ തീയറ്റർ (വേദി 3): മിമിക്രി, മോണോആക്ട്
സി.എം.എസ്.എച്ച്.എസ്.എസ് മിനി ഓഡിറ്റോറിയം (വേദി 4): കവിതാലാപനം, പ്രസംഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |