കൊല്ലം: കൊവിഡ് വ്യാപനത്തിൽ താഴുവീണ മഹാത്മാഗാന്ധി പാർക്ക് തുറന്നതോടെ സന്ദർശകരുടെ തിരക്കേറി. 2020 ൽ കൊവിഡിന്റെ തുടക്കത്തിൽ അടഞ്ഞ പാർക്ക് രണ്ടു വർഷത്തിന് ശേഷം ഇക്കഴിഞ്ഞ ആഴ്ചയാണ് തുറന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കിയിട്ടും ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം തുറന്നുകൊടുത്തിട്ടും പാർക്ക് മാത്രം അടഞ്ഞു കിടന്നത് നാട്ടുകാരിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതു സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
വർഷങ്ങളായി അടഞ്ഞുകിടന്നതുകാരണം കാടുകയറി ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത നിലയിലായിരുന്നു. കാട് വെട്ടിത്തെളിച്ച് സ്വിമ്മിംഗ് പൂളും അത്യാവശ്യം ഉപകരണങ്ങളും നവീകരിച്ചാണ് പാർക്ക് തുറന്നത്. നഗരസഭയുടെ നേതൃത്വത്തിൽ വയറിംഗ്, പ്ളമ്പിംഗ് ജോലികൾ പൂർത്തിയാക്കി. ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തന ക്ഷമമാക്കി. കരാറുകാരന്റെ നേതൃത്വത്തിൽ പുതുതായി 70 ലൈറ്റുകൾ സ്ഥാപിച്ചു.
ഈ മാസം അവസാനത്തോടെ പുതിയ റൈഡുകളെത്തും. ഇതോടെ പാർക്ക് പൂർണ്ണ സജ്ജമാകും.
മുറുകിയതർക്കം
തുറക്കൽ വൈകിച്ചു
കാടുകയറിയ പാർക്കിന്റെ ശുചീകരണം ഉൾപ്പെടെയുളള വിഷയങ്ങളെ ചൊല്ലി കരാറുകാരനുമായുണ്ടായ തർക്കമാണ് തുറക്കൽ വൈകിച്ചത്.
പണം അടച്ച് കരാർ ഏറ്റെടുത്തപ്പോഴേക്കും കൊവിഡ് രണ്ടാം തരംഗമായി. ഇതു കാരണം പാർക്ക് അടഞ്ഞു തന്നെ കിടന്നു. പാർക്കിന്റെ ശുചീകരണവും ഇലക്ട്രിക്കൽ, പ്ളംബിംഗ് ജോലികളും അനിശ്ചിതമായി നീണ്ടു.
അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി കുടിശികയും തർക്ക വിഷയമായി. വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാനായി കെ.എസ്. ഇ. ബിയുമായി നഗരസഭ ചർച്ച നടത്തി ധാരണയുണ്ടാക്കി. ഇതോടെയാണ് പാർക്ക് തുറന്നുകൊടുത്തത്. 2021 ആദ്യം പാർക്കിന്റെ കരാർ എടുത്തവർക്ക് തന്നെയാണ് ഇപ്പോഴും നടത്തിപ്പ് ചുമതല.
പായൽ മാറ്റണം, ചായം തേയ്ക്കണം
1. പാർക്ക് പെയിൻ്റ് ചെയ്ത് മനോഹരമാക്കണം
2. മത്സ്യകന്യക ഉൾപ്പെടെ ശില്പങ്ങൾ വൃത്തിയാക്കണം
3. മോശമായ റൈഡുകൾ മാറ്റി പുതിയവ സ്ഥാപിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |