SignIn
Kerala Kaumudi Online
Friday, 19 April 2024 6.52 AM IST

അടിസ്ഥാന സൗകര്യങ്ങളില്ലാതെ നിലമ്പൂർ‌‌ ഗവ. കോളേജ്: വാടകമുറിയിൽ ഒതുങ്ങുന്ന ബിരുദ പഠനം

college
നിലമ്പൂർ ഗവ. കോളേജിലേക്ക് അനുവദിച്ച ഉപകരണങ്ങൾ സൗകര്യമില്ലാത്തത് കാരണം കൂട്ടിയിട്ട നിലയിൽ.

മലപ്പുറം: അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ അസൗകര്യങ്ങൾക്ക് നടുവിലിരുന്ന് ബിരുദ പഠനം നടത്തേണ്ട വിദ്യാർ‌ത്ഥികളുടെ ദുരവസ്ഥക്ക് ഇനിയും അറുതിയായിട്ടില്ല. നിലമ്പൂർ ഗവ.കോളേജ് ആരംഭിച്ചിട്ട് വർഷം അഞ്ചായെങ്കിലും ബിരുദ പഠനം ഇപ്പോഴും വാടക കെട്ടിടത്തിലാണ്. പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താനായി വിദ്യാർത്ഥികൾ ചേർന്ന് അനിശ്ചിത കാല സമരപരിപാടികളും ആരംഭിച്ചിട്ടുണ്ട്. കോളേജിന് സ്വന്തമായൊരു കെട്ടിടം ഒരുക്കണമെന്നതാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. സ്വന്തം കെട്ടിടമൊരുക്കാനായി പൂക്കോട്ടുംപാടം അഞ്ചാം മൈലിൽ അഞ്ചേക്കർ സ്ഥലം കണ്ടെത്തിയെന്ന് പറയുന്നതല്ലാതെ ഒരുനടപടിയും ഉണ്ടായിട്ടില്ല.

മൂന്ന് യു.ജി കോഴ്സുകളും, ഒരു പി.ജി കോഴ്സുമടക്കം ഒമ്പത് ക്ലാസ് മുറികളാണ് വാടക കെട്ടിടത്തിൽ ആകെയുള്ളത്. ഓരോ അക്കാജഡമിക് വർഷം കഴിയുമ്പോഴും പുതിയ വിദ്യാർത്ഥികളെ വരവേൽക്കുന്നത് ഒട്ടും സൗകര്യങ്ങളില്ലാത്ത ഈ വാടക കെട്ടിടത്തിലേക്കാണ്. 2017ൽ കോളേജ് ആരംഭിച്ചതിന് ശേഷം രണ്ട് ബാച്ചുകളാണ് ഇവിടെ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങിയത്. പ്ലസ്ടുവിന് 90 ശതമാനത്തിലേറെ മാർക്ക് വാങ്ങിയാണ് മിക്ക വിദ്യാ‌ർത്ഥികളും ഗവ.കോളേജുകളിൽ അഡ്മിഷൻ നേടുന്നത്. മികച്ച ക്യാമ്പസും ലൈബ്രറിയും കളി സ്ഥലവുമൊക്കെയാണ് ഉന്നത വിദ്യഭ്യാസത്തിനെത്തുന്ന വിദ്യാർത്ഥികളുടെ സ്വപ്നമെങ്കിൽ നിലമ്പൂർ ഗവ.കോളേജിലെ വിദ്യാർത്ഥികൾക്ക് ആദ്യം വേണ്ടത് പൊടിശല്യമില്ലാത്തതും അടച്ചുറപ്പുള്ളതുമായ ക്ലാസ് മുറിയാണ്.

ടോയ്‌ലറ്റില്ല, പഠിക്കാൻ ലാബുമില്ല

ആൺകുട്ടികളും പെൺകുട്ടികളുമടക്കം മുന്നൂറോളം വിദ്യാർ‌ത്ഥികൾ പഠിക്കുന്ന ഗവ.കോളേജിൽ ആകെയുള്ളത് ആറ് ടോയ്‌ലറ്റുകളാണ്.

ഇതിൽ ആൺകുട്ടികൾക്ക് ടോയ്‌ലറ്റുമില്ല. പെൺകുട്ടികൾക്ക് റെസ്റ്റ് റൂമില്ല. ലാബും, ലൈബ്രറിയുമൊന്നും ഇവിടെയുള്ള വിദ്യാർ‌ത്ഥികൾ കണ്ടിട്ടുപോലുമില്ല. കളിസ്ഥലമില്ലാത്തതും വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മലപ്പുറത്തെ ഗവ.കോളേജുകളുടെ അഭാവം മൂലം ഒരുപാട് നാളത്തെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് നിലമ്പൂർ ഗവ.കോളേജ് യാഥാർത്ഥ്യമായത്. എന്നാലിപ്പോൾ ഒട്ടും സൗകര്യമില്ലാത്ത സാഹചര്യത്തിൽ ബിരുദ കാലം തള്ളിനീക്കാനാണ് വിദ്യാർത്ഥികളുടെ വിധി.

ഷോപ്പിംഗ് കോപ്ലക്സിലെ മുഴുവൻ സ്ഥാപനങ്ങളിലേയും ജീവനക്കാർ ഉപയോഗിക്കുന്ന കോമൺ ശുചിമുറിയാണ് ആൺകുട്ടികൾ ഉപയോഗിക്കുന്നത്. കോളേജിനാവശ്യമായ കമ്പ്യൂട്ടർ ഉപകരണങ്ങളും സ്പോർട്സ് ഉപകരണങ്ങളും കോളേജിലെത്തിയെങ്കിലും ഉപയോഗിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ പെട്ടി പോലും പൊട്ടിച്ചിട്ടില്ല.

- ആഖിഫ്

ബി.എസ്.സി വിദ്യാർത്ഥി, നിലമ്പൂ‌ർ ഗവ.കോളേജ്

താനൂർ ഗവ.കോളേജിന് പ്രതീക്ഷയുണ്ട്

ഒട്ടും സൗകര്യമില്ലാതെ ജില്ലയിൽ പ്രവർത്തിക്കുന്ന മറ്റൊരു കോളേജാണ് താനൂർ ഗവ.കോളേജ്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളേജിന് രണ്ട് വർഷത്തിനകം സ്വന്തം കെട്ടിടം യാഥാർത്ഥ്യമാകുമെന്ന് കോളേജ് പ്രിൻസിപ്പൽ അഷ്കറലി കേരളകൗമുദിയോട് പറഞ്ഞു. ഒഴൂർ പഞ്ചായത്തിൽ കോളേജിനായി അഞ്ചേക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കോളേജ് നിർമാണത്തിനായുള്ള ടെൻഡർ നടപടികളും പൂർത്തീകരിച്ചു. 20 കോടി രൂപയിലാണ് കോളേജിന്റെ നിർമ്മാണം പൂർത്തീകരിക്കുക. നിലവിൽ വാടകകെട്ടിടത്തിലെ സൗകര്യമനുസരിച്ച് അഞ്ച് കോഴ്സുകളാണ് സർവകലാശാല അനുവദിച്ചിട്ടുള്ളത്. കെട്ടിടം യാഥാർത്ഥ്യമാവുന്നതോടെ കൂടുതൽ കോഴ്സുകളും സീറ്റുകളും കോളേജിൽ ലഭ്യമാവും. നിലവിൽ മൂന്ന് വാടക കെട്ടിടങ്ങളിലായാണ് കോളേജിന്റെ പ്രവർത്തനം. കോഴിക്കോട്, പാലക്കാട് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം ഇവിടെ പഠിക്കുന്നുണ്ട്. ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ ഉയർന്ന തുക മുടക്കി സ്വകാര്യ ഹോസ്റ്റലുകളിലാണ് വിദ്യാർത്ഥികൾ താമസിക്കുന്നത്. ശുചിമുറികളുടെ അഭാവവും വൃത്തിഹീനമായ സാഹചര്യവും വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ടെൻഡർ നടപടികൾ ആരംഭിച്ച പശ്ചാത്തലത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഏറെ പ്രതീക്ഷയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.