തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമണത്തിൽ പങ്കാളിയായ കെ.ആർ.അവിഷിത്തിനെ മന്ത്രി വീണാജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കി. പേഴ്സണൽ സ്റ്റാഫിന്റെ പങ്ക് പുറത്തുവരുകയും വിവാദമാവുകയും ചെയ്തതോടെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് ഇന്നലെ വൈകിട്ടാണ് ഇറങ്ങിയതെങ്കിലും ഈ മാസം 15 മുതൽ പ്രാബല്യത്തിൽവന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവിഷിത്ത് തന്റെ സ്റ്റാഫിലില്ലെന്നും വ്യക്തിപരമായ കാരണങ്ങളാൽ നേരത്തേതന്നെ ഒഴിവാക്കിയെന്നും ഇന്നലെ രാവിലെ മന്ത്രി വീണാജോർജ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തെളിവൊന്നും മന്ത്രിയുടെ പക്കലുണ്ടായിരുന്നില്ല. അവിഷിത്തിനെ ഒഴിവാക്കണമെന്ന പ്രൈവറ്റ് സെക്രട്ടറിയുടെ കത്ത് ഇന്നലെയാണ് പൊതുഭരണ വകുപ്പിൽ ലഭിച്ചതെന്ന വിവരം പുറത്തുവന്നതോടെ മന്ത്രി പ്രതിരോധത്തിലായി. പിന്നാലെ,മുൻകാല പ്രാബല്യം നൽകി ഉത്തരവിറക്കുകയായിരുന്നു.
എസ്.എഫ്.ഐ വയനാട് ജില്ലാ മുൻ വൈസ് പ്രസിഡന്റും സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻെറ ബന്ധുവുമായ അവിഷിത്തിനെ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിയമിച്ചുകൊണ്ട് 2021 ആഗസ്റ്റ് 10നാണ് ഉത്തരവിറങ്ങിയത്. 23000-50200 എന്ന ശമ്പള സ്കെയിലിലായിരുന്നു നിയമനം. ജോലിക്ക് കൃത്യമായി എത്തിയിരുന്നില്ലെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഈ മാസം 14 മുതൽ മുന്നറിയിപ്പില്ലാതെ ജോലിയ്ക്ക് എത്താതിരുന്ന അവിഷിത്ത്, തുടരാൻ താത്പര്യമില്ലെന്ന് കാട്ടി പാർട്ടി വഴി അറിയിച്ചതായും മന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി. മന്ത്രിയുടെ ഓഫീസിൽ നിന്ന് പൊതുഭരണവകുപ്പിലേക്ക് നിർദ്ദേശം രേഖാമൂലം കൈമാറിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |