ന്യൂഡൽഹി: ജർമ്മനിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. ജി-7 ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി യു.എ.ഇയിലും സന്ദർശനം നടത്തും. ഇന്ന് മുതൽ 28 വരെയാണ് സന്ദർശനം.
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണമനുസരിച്ച് ഇന്ന് പ്രധാനമന്ത്രി സ്ക്ലോസ് എൽമൗവിലെത്തും. പരിസ്ഥിതി, ഊർജ്ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവയടങ്ങുന്ന രണ്ട് സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കും. സുപ്രധാന വിഷയങ്ങളിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അർജന്റീന, ഇന്തോനേഷ്യ, സെനഗൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കും. ചില രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രിയുടെ ഉഭയകക്ഷി കൂടിക്കാഴ്ച്ചകളും നടക്കും.
ഇന്ത്യയും ജർമ്മനിയുമായുള്ള ശക്തമായ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ് ജി-7 ഉച്ചകോടിയിലേക്കുള്ള ക്ഷണം. ഇന്ത്യ- ജർമ്മനി ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷൻസിന്റെ ആറാമത് സമ്മേളനത്തിനായി 2022 മേയ് രണ്ടിനായിരുന്നു പ്രധാനമന്ത്രിയുടെ അവസാന ജർമ്മനി സന്ദർശനം.
ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി 28 ന് യു.എ.ഇ യിലെത്തും. യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതിനും പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുന്നതിനുമായാണ് യു.എ.ഇ യാത്ര. 28 ന് രാത്രി ഇന്ത്യയിലേക്ക് തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |