വാഷിംഗ്ടൺ : യു.എസിൽ ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും റദ്ദാക്കിയ സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ സമ്മിശ്ര പ്രതികരണം. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച നിർണ്ണായക വിധിയോട് പ്രസിഡന്റ് ജോ ബൈഡൻ അടക്കം എതിർപ്പ് പ്രകടമാക്കിയപ്പോൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മറ്റും അനുകൂലിച്ച് രംഗത്തെത്തി.
ഗർഭഛിദ്രാവകാശം റദ്ദാക്കിയതിനെതിരെ നിരവധിപേർ ഇന്നലെ പ്രതിഷേധവുമായി അമേരിക്കൻ തെരുവുകളിൽ അണിനിരന്നു. യു.എസ് വനിതകൾക്ക് ഗർഭധാരണ ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളിൽ ഗർഭഛിദ്രത്തിന് സമ്പൂർണ്ണ അവകാശം നൽകുന്ന 50 വർഷത്തോളം പഴക്കമുള്ള റോ വേഴ്സസ് വെയ്ഡ് വിധി അസാധുവാക്കിയാണ് സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ നടപടി. ബെഞ്ചിലെ രണ്ട് വനിതകൾ ഉൾപ്പെടെ മൂന്ന് ജഡ്ജിമാരാണ് വിധി റദ്ദാക്കുന്നതിനെ എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്.
ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷ നീക്കിയതോടെ ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് ഇനി തീരുമാനമെടുക്കാം. റദ്ദാക്കിയ ഗർഭഛിദ്രാവകാശം പുനഃസ്ഥാപിക്കാൻ ഫെഡറൽ നിയമത്തിന് രൂപം നൽകാത്ത പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ ഗർഭഛിദ്രം റദ്ദാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന പ്രത്യേക നിയമം നടപ്പിലാക്കേണ്ടിവരും.
വിധിയ്ക്കെതിരെ ബൈഡൻ
യു.എസ് സുപ്രീംകോടതി വിധിക്കെതിരെ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള ഡെമോക്രാറ്റിക് നേതാക്കൾ രംഗത്ത്. യു.എസിനെ 150 വർഷം പിന്നോട്ട് നടത്തിച്ച വിധിയാണിതെന്ന് ബൈഡൻ പ്രതികരിച്ചു. യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞതാണ് വിധി വന്ന ദിവസമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
തീവ്രമായ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ സ്ത്രീകളുടെ ജീവൻ അപകടത്തിലാക്കുന്നതാണ് വിധിയെന്നും നിരവധി അമേരിക്കക്കാരുടെ ഭരണഘടനാപരമായ മൗലികാവകാശ ലംഘനമാണെന്നും ബൈഡൻ പറഞ്ഞു. വിധി അടിസ്ഥാനപരമായ സ്വതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു.
ജീവനക്കാർക്ക് സഹായവുമായി കമ്പനികൾ
അതേസമയം, വിധിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരായ സ്ത്രീകൾക്ക് പിന്തുണയുമായി ആമസോൺ, മെറ്റ, നെറ്റ്ഫ്ലിക്സ്, മൈക്രോസോഫ്റ്റ് , ആപ്പിൾ, ഡിസ്നി തുടങ്ങിയ നിരവധി വൻകിട കമ്പനികൾ രംഗത്ത്.
തങ്ങളുടെ വനിതാ ജീവനക്കാർക്ക് അവരുടെ സംസ്ഥാനത്ത് ഗർഭഛിദ്രത്തിന് നിയമപരമായ തടസ്സം നേരിട്ടാൽ ചികിത്സയ്ക്കായി സംസ്ഥാനത്തിന് പുറത്തുപോകാനുള്ള യാത്രാ ചെലവ് വഹിക്കുമെന്നും കമ്പനികൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |