കറാച്ചി : 2008 നവംബർ 26ന് 26 വിദേശികൾ ഉൾപ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ സാജിദ് മജീദ് മിറിന് 15 വർഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി. തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്നതാണ് മിറിനെതിരെയുള്ള കേസ്.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഇയാൾ വ്യാജ പേരും വ്യാജ പാസ്‌പോർട്ടും ഉപയോഗിച്ച് 2005ൽ ഇന്ത്യ സന്ദർശിച്ചിരുന്നു. മുംബയ് ഭീകരാക്രമണം ലാഹോറിൽ നിന്നാണ് ഇയാൾ നിയന്ത്രിച്ചത്. മുംബയ് ഭീകരാക്രമണത്തിന്റെ 'പ്രോജക്ട് മാനേജർ" എന്നാണ് ഇയാൾ അറിയപ്പെട്ടത്.
ലഷ്കറെ ഇ ത്വയ്ബ തീവ്രവാദിയായ ഇയാളെ ഏപ്രിലിൽ അറസ്റ്റ് ചെയ്തെന്നും അന്ന് മുതൽ കോട് ലഖ്പത് ജയിലിലാണെന്നുമാണ് അഭിഭാഷകൻ നൽകുന്ന വിവരം. എന്നാൽ, ഈ മാസം ആദ്യമാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്. തീവ്രവാദ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്ന പഞ്ചാബിലെ തീവ്രവാദ വിരുദ്ധ ഡിപ്പാർട്ട്മെന്റ് മിറിന് ശിക്ഷ വിധിച്ചത് പുറത്തുവിട്ടിരുന്നില്ല. ജയിലിൽ കാമറ വഴിയുള്ള അടിയന്തര നടപടികളായതിനാൽ മാദ്ധ്യമങ്ങൾക്കും പ്രവേശനമില്ലായിരുന്നു.
മിർ മരിച്ചെന്ന് നേരത്തെ പാകിസ്ഥാനിൽ വാർത്ത പ്രചരിച്ചിരുന്നു. അതേസമയം, ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പരാജയപ്പെട്ട പാകിസ്ഥാനെ അന്താരാഷ്ട്ര സംഘടനയായ എഫ്.എ.എടി.എഫ് (ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് ) ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ ഉപരോധത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മിറിന്റെ ഇപ്പോഴത്തെ അറസ്റ്റ്.
മുംബയ് ഭീകരാക്രമണത്തിന് പിന്നിലെ മറ്റൊരു മുഖ്യസൂത്രധാരനായ ഹാഫിസ് സയീദിന് ഏപ്രിലിൽ പാക് ഭീകര വിരുദ്ധ കോടതി 31 വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. ലഷ്കറെ ഇ ത്വയ്ബയുടെ സഹസ്ഥാപകനായ സയീദിന്റെ സ്വത്തുക്കളെല്ലാം പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു.
2020ലും ഇയാൾക്ക് 15 വർഷം തടവ് വിധിച്ചിരുന്നെങ്കിലും ജയിലിന് പുറത്തും അല്ലാതെയുമായി കഴിഞ്ഞ ഹാഫിസ് ഇന്ത്യയെ ലക്ഷ്യം വച്ചുള്ള പ്രകോപനപരമായ പ്രസംഗങ്ങളുമായി പാകിസ്ഥാനിൽ സ്വതന്ത്രമായി സഞ്ചരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |