ഇന്ത്യ - അയർലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്
ഡബ്ലിൻ: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ട്വന്റി -20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ലോകകപ്പ് ലക്ഷ്യം വച്ചുള്ള മുന്നൊരുക്കമെന്ന നിലയിലാണ് ഇന്ത്യ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട ഈ പരമ്പരയെ സമീപിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 9 മുതൽ അയർലൻഡിലെ ഡബ്ലിനിലെ വില്ലേജ് സ്റ്റേഡിയത്തിലാണ് മത്സരം.
ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കുന്ന സീനിയർ താരങ്ങളുടെ അഭാവത്തിൽ ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അയർലൻഡിനെ നേരിടാനൊരുങ്ങുന്നത്. കഴിഞ്ഞ ഐ.പി.എല്ലിലും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത വെറ്റ്റൻ താരം ദിനേഷ് കാർത്തിക്കാണ് ടീമിന്റെ ശ്രദ്ധാകേന്ദ്രം.
പരിക്കിൽ നിന്ന് മോചിതനായെത്തിയ സൂര്യകുമാർ യാദവിനും താളം കണ്ടെത്താൻ നല്ല അവസരമാണ് ലഭിച്ചിരിക്കുന്നത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും മികച്ചൊരു അവസരമാണിത്.
ഉമ്രാനും
അർഷദീപും
ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ സ്പീഡ് ഐക്കണുകളായ ഉമ്രാൻ മാലിക്കിനും അർഷദീപ് സിംഗിനും അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റത്തിന് അവസരം ലഭിക്കുമോയെന്നാണ് ഇന്ത്യൻ ആരാധകർ ഉറ്റു നോക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ ഇരുവരും ടീമിൽ ഉണ്ടായിരുന്നെങ്കിലും ഒരവസരം പോലും ലഭിച്ചിരുന്നില്ല.
ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും ആവേശ് ഖാനുമാണ് ടീമിലുള്ള മറ്റ് പേസർമാർ. അയർലൻഡിനെതിരെ ഇരുവർക്കും അവസരം ലഭിച്ചേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പ് ടീമിൽ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞ യൂസ്വേന്ദ്ര ചഹലിന് വിശ്രമം നൽകി രവി ബിഷ്ണോയിയെ അവസാന പതിനൊന്നിൽ ഉപ്പെടുത്താനും ആലോചനയുണ്ട്.
വിക്കറ്റ് കീപ്പർ ആര്
സ്ഥിരം വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെയും കെ.എൽ രാഹുലിന്റെയും അഭാവത്തിൽ പരമ്പരയിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് കീപ്പർ ചോയിസുകളാണ് ഉള്ളത്. ദിനേഷ് കാർത്തിക്ക്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ. എന്നാൽ അയർലൻഡിനെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ദിനേഷ് കാർത്തിക്കിന്റെ പേരിനൊപ്പം മാത്രമേ വിക്കറ്റ് കീപ്പർ എന്ന് എഴുതിയിട്ടുണ്ടായിരുന്നുള്ളൂ.
ട്വന്റി-20 ലോകകപ്പ് ടീമിൽ അവസാന ഇലവനിൽ നിലവിലെ സാഹചര്യത്തിൽ അവസരം ലഭിക്കാനിടയുള്ളത് ദിനേഷ് കാർത്തിക്കിനാണ്. ഫിനിഷർ റോളിൽ പുറത്തെടുക്കുന്ന മികച്ച പ്രകടനമാണ് കാർത്തിക്കിന്റെ പ്ലസ് പോയിന്റ്. ഇഷാനെ രോഹിതിനും - രാഹുലിനും പകരക്കരാനായി ബാക്ക് അപ്പ് ഓപ്പണറായെ പരിഗണിക്കാൻ സാധ്യതയുള്ളൂ. അതേസമയം കഴിഞ്ഞ പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏറ്റവും കടൂതൽ റൺസ് നേടിയ താരം ഇഷാനായിരുന്നു.
സഞ്ജുവിന് സാധ്യത കുറവാണെന്നാണ് വിദഗദ്ധർ പറയുന്നത്. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ സഞ്ജു ഇല്ലായിരുന്നു. സഞ്ജുവിന്റെ പൊസിഷനായ ടോപ് മിഡിൽ വൻ തോക്കുകൾ ഉണ്ട് താനും.
3,4 ആരൊക്കെ
പരമ്പരയിൽ മൂന്ന് നാല് നമ്പറുകളിലേക്ക് പരിഗണിക്കാൻ സൂര്യകുമാർ, സഞ്ജു,ദിപക് ഹൂഡ, വെങ്കിടേഷ് അയ്യർ , രാഹുൽ ത്രിപതി എന്നിവരാണ് കാത്ത് നിൽക്കുന്നത്.
പരിക്കിൽ നിന്ന് മോചിതനായ സൂര്യ മൂന്നാം നമ്പറിൽ ഇറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ലൈവ്
രാത്രി 9 മുതൽ സോണി ലൈവിലും സോണി സിക്സിലും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |