മലപ്പുറം: ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുത്ത മുൻ എംഎൽഎയും മുസ്ളീം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവുമായ കെ.എൻ.എ ഖാദറിന് താക്കീത് നൽകി മുസ്ളീം ലീഗ്. കോഴിക്കോട്ടെ കേസരി മാദ്ധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിലാണ് ഖാദർ പങ്കെടുത്തത്. ജാഗ്രതക്കുറവുണ്ടായതായി ഖാദർ വിശദീകരണം നൽകിയതായാണ് മുസ്ളീം ലീഗ് അറിയിച്ചത്. സാംസ്‌കാരിക പരിപാടി എന്ന നിലയിൽ മാത്രമാണ് താൻ കണ്ടതും പങ്കെടുത്തതും എന്നായിരുന്നു ഖാദറിന്റെ വിശദീകരണം.
പരിപാടിയെക്കുറിച്ച് വ്യക്തമായി മനസിലാക്കാതെയാണ് താൻ പങ്കെടുക്കാൻ പോയതെന്നും തന്റെ ഭാഗത്ത് സൂക്ഷ്‌മതക്കുറവുണ്ടായി എന്നും വിശദീകരിച്ച് സുദീർഘമായ വിശദീകരണക്കുറിപ്പ് ഖാദർ നൽകിയിരുന്നു. തുടർന്ന് ഈ കുറിപ്പ് ലീഗ് നേതൃയോഗം ചർച്ചചെയ്‌തു. പാർട്ടി അംഗങ്ങൾ വേദിയിൽ പങ്കെടുക്കുമ്പോഴും സമൂഹമാദ്ധ്യമങ്ങളിലും പുറത്തും പ്രതികരണം നടത്തുമ്പോഴും മുസ്ളീം ലീഗിന്റെ നയസമീപനങ്ങളും സംഘടനാമര്യാദയും പാലിക്കാൻ ജാഗ്രത പുലർത്തണമെന്ന് യോഗം ഓർമ്മിപ്പിച്ചു.
കേസരിയുടെ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെ.എൻ.എ ഖാദർ പങ്കെടുക്കാൻ പോയത്. ആരെങ്കിലും എങ്ങോട്ടെങ്കിലും വിളിച്ചാൽ അങ്ങോട്ട് ഓടിച്ചെല്ലുന്നവരാകരുത് മുസ്ളീം ലീഗുകാർ എന്ന് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംഭവത്തെ തുടർന്ന് ഓർമ്മിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |