പനജി: ഗോവയിൽ കോളേജ് പ്രൊഫസറെ കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ സുഹൃത്തായ ജിം പരിശീലകൻ പിടിയിൽ. ഖണ്ടോല ഗവൺമെന്റ് കോളേജ് പ്രൊഫസർ ഗൗരി ആചാരിയെ(35)യാണ് സുഹൃത്ത് മഹാരാഷ്‌ട്ര സ്വദേശി ഗൗരവ് ബിദ്ര(36) കൊലപ്പെടുത്തിയത്. അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ഭീകരവിരുദ്ധ സേനയ്‌ക്കും പരിശീലനം നൽകിയയാളാണ് ഗൗരവ്.
ഗൗരവിന്റെ സൗഹൃദം ഉപേക്ഷിച്ചതിന്റെ ദേഷ്യമാണ് പ്രതി കൊല നടത്താൻ കാരണമായത്. 2021ൽ ഗൗരി ഇന്റർനെറ്റിൽ പരിശോധിച്ച് ഗൗരവിന്റെ വിലാസം കണ്ടെത്തി. തുടർന്ന് ഗൗരവിന് കീഴിൽ പരിശീലനം നടത്തി. ഇവർ തമ്മിൽ സൗഹൃദവുമായി. പിന്നീട് സൗഹൃദം തുടരേണ്ടെന്ന് ഗൗരി തീരുമാനിച്ചതോടെ ഗൗരവ് പലതവണ ഗൗരിയെ കാണാൻ ശ്രമിച്ചു. എന്നാൽ ഗൗരി സമ്മതിച്ചില്ല.
വ്യാഴാഴ്‌ച കോളേജിലേക്ക് പോയ ഗൗരിയെ കാണാനില്ലെന്ന് കാട്ടി അമ്മ പൊലീസിൽ പരാതി നൽകി. തുടർന്ന് ഓൾഡ് ഗോവ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാണാതാകും മുൻപ് ഗൗരവിനോട് ഗൗരി ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. ഇതോടെ ഇയാളെ പൊലീസ് ചോദ്യം ചെയ്‌തു. എന്നാൽ ഗൗരിയെ കാണാതായതിനെക്കുറിച്ച് അറിയില്ലെന്ന നിലപാടായിരുന്നു ഇയാൾക്ക്. പിന്നീട് പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തപ്പോൾ താൻ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് ഇയാൾ സമ്മതിച്ചു.
വ്യാഴാഴ്‌ച വൈകിട്ടോടെ ഗൗരി വീടിന് സമീപം കാർ പാർക്ക് ചെയ്യുന്നതിനിടെ ഇയാൾ ഇവിടെയെത്തുകയും കാറിൽ കയറുകയും ചെയ്‌തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ വാതിൽചില്ല് ഉയർത്തിയ ശേഷം ഗൗരിയെ ശ്വാസംമുട്ടിച്ച് ഇയാൾ കൊലപ്പെടുത്തി. ശേഷം അതേകാർ ഓടിച്ചുപോയി കോർലിമിൽ പാർക്ക് ചെയ്‌തിരുന്ന സ്വന്തം കാറിലേക്ക് മൃതദേഹം മാറ്റി. പിന്നീട് ഓൾഡ് ഗോവ ബൈപ്പാസിന് സമീപം കാട്ടിൽ മൃതദേഹം ഉപേക്ഷിച്ചു. പൊലീസ് കസ്‌റ്റഡിയിലെടുത്ത ഇയാളെ പത്ത് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |