കോട്ടയം. വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധപ്രകടനങ്ങളിൽ തികച്ചും ഏകപക്ഷീയമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. പൊലീസിനെ മുൻകൂട്ടി അറിയിച്ചു നടത്തിയ ജാഥയ്ക്കുനേരെ ക്രൂരമായ അതിക്രമമാണ് മാർക്‌സിസ്റ്റു പാർട്ടി പ്രവർത്തകർ അഴിച്ചുവിട്ടത്. യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾക്ക് ഈ അക്രമത്തിൽ പരിക്കേറ്റു.
പക്ഷേ അക്രമം നടത്തിയവർക്കെതിരേ കേസെടുക്കുന്നതിന് മുമ്പേ കേസെടുത്തത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ്. യു ഡി എഫ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ ഒരു പൊലീസുദ്യോഗസ്ഥന് പരിക്കേറ്റത് ബാരിക്കേഡ് മറിഞ്ഞാണ്. എന്നാൽ ഇതിന്റെ മറവിൽ പൊലീസ് അതിക്രമമാണ് നടത്തിയത്. ബാരിക്കേഡ് ശരിയായി കെട്ടാത്തുകൊണ്ടാണ് അനിഷ്ട സംഭവമുണ്ടായത്. പൊലീസിന്റെ ഏകപക്ഷീയമായ നിലപാടിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകും. സമാധാനപമായി പ്രതിഷേധിക്കാനുള്ള അവകാശം ആർക്കും അടിയറ വയ്ക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി.ജോസഫ്, കുര്യൻ ജോയി, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യൻ, ഫിൽസൺ മാത്യൂസ്, മോഹൻ കെ.നായർ സിബി ചേനപ്പാടി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |