ഗുവാഹത്തി : മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ നിർണായക നീക്കവുമായി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമതവിഭാഗം. ഡെപ്യൂട്ടി സ്‌പീക്കർ വിമത എം.എൽ.എമാർക്കെതിരെ നൽകിയ അയോഗ്യത നോട്ടീസിനെ ചോദ്യം ചെയ്ത് ഏക്‌നാഥ് ഷിൻഡെ സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജി തിങ്കളാഴ്‌ച കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പർദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയ നടപടിയും ഹർജിയിൽ ചോദ്യം ചെയ്‌തിട്ടുണ്ട്, ഷിൻഡെയെ നീക്കം ചെയ്ത് അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്ത നടപടി നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
അതിനിടെ വിമത എം.എൽ.എമാർക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് ഗവർണർ ഡി.ജി.പിക്കും മുംബയ് പൊലീസ് കമ്മിഷണർക്കും കത്തുനൽകി.
അതേസമയം ഗുവാഹത്തിയിൽ ഹോട്ടലിൽ തങ്ങുന്ന 20 വിമത എം.എൽ.എമാരുമായി ഉദ്ധവ് പക്ഷം ബന്ധപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഒൻപതാമത്തെ ശിവസേന മന്ത്രിയും ഇന്ന് ഷിൻഡെ ക്യാമ്പിലെത്തി. 15 വിമത എം.എൽ.എമാർക്ക് വൈ പ്ലസ് കാറ്റഗറി സി.ആർ.പി.എഫ് സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. .
നാട്ടിൽ എം.എൽ.എമാരുടെ വീടിനും കുടുംബത്തിനും കേന്ദ്ര സേനകളുടെ സുരക്ഷയുണ്ടാകുമെന്നു ഏകനാഥ് ഷിൻഡെ ഇന്ന് ചേർന്ന യോഗത്തിൽ വിമത എം.എൽ.എമാർക്ക് ഉറപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |