ന്യൂഡൽഹി: ആകാശത്തോളം സ്വപ്‌നങ്ങളുമായി ഇന്ത്യൻ യുവത സ്റ്റാർട്ട്‌അപ്പുകളിലൂടെ ബഹിരാകാശ മേഖലയിൽ നേട്ടങ്ങൾ കൈവരിക്കാൻ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചുരുങ്ങിയ ചെലവിൽ ഉപഗ്രഹങ്ങൾ അടക്കം നിർമ്മിക്കാൻ കഴിയുന്ന ഈ സ്റ്റാർട്ട്അപ്പുകൾ രാജ്യത്തിന്റെ പുതിയ പ്രതീക്ഷയാണെന്നും മോദി 'മൻ കീ ബാത്തിൽ" പറഞ്ഞു.
രാജ്യത്ത് ബഹിരാകാശ മേഖലയിൽ നൂറിലധികം സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കുന്നു. ചെന്നൈയിലെ അഗ്നികുൽ, ഹൈദരാബാദിലെ സ്‌കൈറൂട്ട് എന്നിവ ചുരുങ്ങിയ ചെലവിൽ ചെറിയ പേ ലോഡുകൾ വഹിക്കാൻ കഴിയുന്ന വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കുന്നു. ഹൈദരാബാദിലെ ധ്രുവ സ്‌പേസ് സ്റ്റാർട്ട്അപ്പ് സാറ്റലൈറ്റ് ഡിപ്ലോയർ, സാറ്റലൈറ്റുകൾ എന്നിവയ്ക്കായുള്ള ഹൈടെക്നോളജി സോളാർ പാനലുകൾ നിർമ്മിക്കുന്നു.
ദിഗന്തരയും ധ്രുവ സ്പേസും ജൂൺ 30ന് ഐ.എസ്.ആർ.ഒയുടെ വിക്ഷേപണ വാഹനം വഴി ആദ്യ വിക്ഷേപണം നടത്താനൊരുങ്ങുന്നു. ബംഗളൂരുവിലെ ആസ്ട്രോം സ്ഥാപകയായ നേഹ ചുരുങ്ങിയ ചെലവിൽ ഫ്ളാറ്റ് ആന്റിനകൾ നിർമ്മിക്കുന്നു.
ചെറിയ ഉപഗ്രഹത്തിന്റെ പണിപ്പുരയിൽ മുഴുകിയ മെഹ്‌സാനയിലെ സ്‌കൂൾ വിദ്യാർത്ഥിനി തൻവി പട്ടേലിനെക്കുറിച്ചും മോദി വിവരിച്ചു. അമൃത മഹോത്സവത്തിന്റെ ഭാഗമായി ചെറുപട്ടണങ്ങളിൽ നിന്ന് 750ഒാളം സ്‌കൂൾ വിദ്യാർത്ഥികൾ ഇങ്ങനെ 75 ഉപഗ്രഹങ്ങൾ നിർമ്മിക്കുകയാണെന്ന് മോദി പറഞ്ഞു.
തീർത്ഥാടനയാത്രകൾ
തീർത്ഥാടനങ്ങൾ വികസന യാത്രയുടെ സന്ദേശമാണ് നൽകുന്നതെന്ന് മോദി പറഞ്ഞു.
റോഡുകൾ ഇല്ലാതിരുന്ന കാലത്ത് കൊടും കാട് താണ്ടി മലമുകളിലെ അയ്യപ്പനെ ദർശിക്കാൻ ആളുകൾ പോയിരുന്നു. ഇന്നുമത് തുടരുകയാണ്. ഈ യാത്രകൾ പാവപ്പെട്ടവരെ സേവിക്കാനുള്ള അവസരമാണ്. അതിനാലാണ് ആത്മീയയാത്രകളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്. അമർനാഥ് യാത്ര, ജഗന്നാഥയാത്ര തുടങ്ങിയവയെക്കുറിച്ചും മോദി വിവരിച്ചു.
ജനാധിപത്യത്തിന്റെ വിജയം
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുമ്പോൾ 1975ലെ അടിയന്തരാവസ്ഥയുടെ ഭയാനകമായ നാളുകളെ ഒാർക്കുകയാണെന്ന് മോദി പറഞ്ഞു.
അടിയന്തരാവസ്ഥ രാജ്യത്തെ പൗരൻമാരുടെ ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഇല്ലാതാക്കി. ജനാധിപത്യത്തെ തകർത്തെറിയാൻ ശ്രമിച്ചു. സർക്കാരിനെ അഭിനന്ദിക്കാൻ വിസമ്മതിച്ചതിന് പ്രശസ്ത ഗായകൻ കിഷോർകുമാറിനെ റേഡിയോയിൽ വിലക്കി. എന്നാൽ ജനാധിപത്യത്തിലുള്ള ഇന്ത്യൻ ജനതയുടെ വിശ്വാസം ഉലഞ്ഞില്ല. ജനങ്ങൾ ജനാധിപത്യ രീതിയിൽ അടിയന്തിരാവസ്ഥ അവസാനിപ്പിച്ചു. ഏകാധിപത്യ പ്രവണതകളെ ജനാധിപത്യ രീതിയിൽ പരാജയപ്പെടുത്തിയ സംഭവം ലോകത്ത് മറ്റൊരിടത്തുമില്ലെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |