തിരുവനന്തപുരം: വാഹനം രജിസ്‌ട്രേഷൻ മാറ്റാതെ രാജ്യത്തെവിടെയും ഉപയോഗിക്കാവുന്ന ഭാരത് (ബി.എച്ച്) സീരീസ് രജിസ്ട്രേഷൻ കേരളവും നടപ്പാക്കും. മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര സർക്കാരിന്റെ ഭേദഗതി മറികടക്കാനാകില്ലെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ട്.
ബി.എച്ച് രജിസ്ട്രേഷൻ നടപ്പാക്കണമെന്ന് കേന്ദ്രം ഉത്തരവിറക്കി മാസം പത്തായിട്ടും നികുതി നഷ്‌ടം കണക്കുകൂട്ടിയാണ് കേരളം നടപ്പാക്കാതിരുന്നത്. വാഹന ഉടമകൾക്ക് നികുതിയിൽ ഇളവ് കിട്ടുന്ന പദ്ധതി തമിഴ്നാടും കർണാടകവും ഉൾപ്പെടെ 18 സംസ്ഥാനങ്ങൾ നടപ്പാക്കി. രജിസ്ട്രേഷൻ വൈകിപ്പിച്ച് പരമാവധി നികുതി സമാഹരിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം.
ഭാരത് സീരീസ് രജിസ്ട്രേഷൻ നൽകണമെന്ന് ഹൈക്കോടതി മാർച്ച് 29ന് ഇടക്കാല ഉത്തരവിട്ടിരുന്നു. അത് പാലിക്കാത്തതിനാൽ മേയ് 17നകം ഉത്തരവ് നടപ്പാക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
2021 ആഗസ്റ്റ് 28നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ബി.എച്ച് രജിസ്ട്രേഷൻ നിയമം കൊണ്ടുവന്നത്. സെപ്തംബർ 15ന് രജിസ്ട്രേഷൻ ആരംഭിച്ചു. ബി.എച്ച് രജിസ്ട്രേഷൻ താത്കാലികമായി നിറുത്തണമെന്ന കേരളത്തിന്റെ കത്ത് കേന്ദ്രം നിരസിച്ചിരുന്നു.
ഗുണഭോക്താക്കൾ 10-15% താഴെ
ഒന്നിലേറെ സംസ്ഥാനങ്ങളിൽ ജോലിചെയ്യേണ്ടിവരുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാർക്കും നാലു സംസ്ഥാനങ്ങളിൽ സാന്നിദ്ധ്യമുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്കുമാണ് ബി.എച്ച് രജിസ്ട്രേഷൻ . ഇത് ആകെ വാഹനങ്ങളുടെ 15% മാത്രമേ വരൂ എന്നാണ് കണക്ക്.
നികുതി കേരളത്തിൽ
വാഹന വില 5 ലക്ഷം വരെ 9%, 10 ലക്ഷംവരെ 11%, 15 ലക്ഷംവരെ 13%, 20 ലക്ഷം വരെ 16%, അതിനു മുകളിൽ 21%
15 വർഷത്തെ നികുതി ഒന്നിച്ച് അടയ്ക്കണം.
ബി.എച്ച് ആകുമ്പോൾ
വാഹനവില 10 ലക്ഷം രൂപ വരെ 8% , 10-20 ലക്ഷം രൂപ- 10%, 20 ലക്ഷത്തിൽ കൂടുതൽ12%.
ഡീസൽ വാഹനങ്ങൾക്ക് നികുതി 2% അധികവും ഇലക്ട്രിക് വാഹനങ്ങൾക്ക് 2% കുറവും
രണ്ടുവർഷ തവണകളായി നികുതി അടയ്ക്കാം.
നമ്പർ പ്ലേറ്റിൽ
ആദ്യം രണ്ട് അക്കം- വർഷത്തെ സൂചിപ്പിക്കുന്നു
പിന്നെ ബി.എച്ച് (BH), നാലക്ക നമ്പർ, രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |