തിരുവനന്തപുരം: വൈദ്യുതി നിരക്കും ബസ് ചാർജ്ജും വെള്ളക്കരവും വർദ്ധിപ്പിച്ച് പൊതുജനത്തെ പിഴിയുകയും പ്രവർത്തന ഫണ്ട് പിരിവുമായി ഇറങ്ങുകയും ചെയ്യുന്ന സി.പി.എമ്മിന്റെ തൊലിക്കട്ടി അപാരമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച പ്രതികളെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാലും സി.പി.എം നൽകുന്ന പട്ടിക പ്രകാരമേ അറസ്റ്റ് പാടുള്ളുവെന്ന മുന്നറിയിപ്പും ഭീഷണിയുമാണ് കോടിയേരിയുടെ വാർത്താ സമ്മേളനത്തിൽ പ്രതിഫലിച്ചത്. സംഘപരിവാറിനെ പോലും നാണിപ്പിക്കും വിധമാണ് സി.പി.എം ഗാന്ധി പ്രതിമയെയും ചിത്രത്തെയും അപമാനിക്കുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള ഒളിസങ്കേതങ്ങൾ പരിശോധിച്ചാൽ രാഷ്ട്രപിതാവിന്റെ തലയറുത്ത കമ്മ്യൂണിസ്റ്റ് സംഘപരിവാർ നിഴലുകളെ വെളിച്ചത്തേക്ക് കൊണ്ടുവരാം. എന്നാൽ സി.പി.എം ജില്ലാ കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലുള്ള പൊലീസിന് അതിനുള്ള തന്റേടമില്ല. യുവജന സംഘടനകളിലെ യുവാക്കൾ നല്ലൊരു വിഭാഗം കുടിയന്മാരാണെന്ന് മന്ത്രി ഗോവിന്ദൻ ആദ്യം പറഞ്ഞതും വിവാദമായപ്പോൾ തിരുത്തിയതും അദ്ദേഹത്തിന്റെ പാർട്ടിയിലെ സംഘടനാപ്രവർത്തകരുടെ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |