ബെർലിൻ: ജി - 7 ഉച്ചകോടിക്ക് ഇന്നലെ പുലർച്ചെ ജർമ്മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല വരവേല്പ്. മ്യൂണിക് വിമാനത്താവളത്തിൽ എത്തിയ മോദിയെ ജർമ്മനിയിലെ ഇന്ത്യൻ അംബാസഡർ ഹരീഷ് പർവതനേനിയും ഭാര്യ നന്ദിതയും ചേർന്ന് സ്വീകരിച്ചു.
ജർമ്മനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ പ്രശസ്‌ത സംഗീത ബാൻഡ് റൺവേയ്‌ക്ക് സമീപം മോദിയെ സ്വീകരിക്കാനായി അണിനിരന്നിരുന്നു. മോദി വിമാനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ബാൻഡ് സിംഫണികൾ ആലപിച്ചു. മോദി അൽപ്പനേരം സംഗീതം ആസ്വദിച്ച് നിന്നു.
മോദി താമസിച്ച ഹോട്ടലിന് പുറത്ത് നൂറുകണക്കിന് ഇന്ത്യക്കാർ അദ്ദേഹത്തെ കാണാൻ തടിച്ചുകൂടി. 'ഭാരത് മാതാ കീ ജയ്" വിളികളെങ്ങും മുഴങ്ങി. ഇന്ത്യൻ പതാകകൾ പാറി.
ഹോട്ടലിൽ തന്നെ കാണാനെത്തിയ ഇന്ത്യൻ സമൂഹവുമായി മോദി ആശയവിനിമയം നടത്തി. ഇതിനിടെ ഇന്ത്യൻ വേഷം ധരിച്ച് ഇന്ത്യക്കാർക്കൊപ്പമെത്തിയ ഒരു ജർമ്മൻ വനിത മോദിയോട് 'കൈസേ ഹോ മോദിജി" (സുഖമാണോ മോദിജി) എന്ന് ഹിന്ദിയിൽ ചോദിച്ചു. ഇത് കേട്ട് അത്ഭുതപ്പെട്ട മോദി ഹിന്ദി പഠിച്ചിട്ടുണ്ടോ എന്ന് യുവതിയോട് ചോദിച്ചു.
ഹിന്ദി പഠിക്കാനുള്ള ശ്രമത്തിലാണെന്ന് പറഞ്ഞ യുവതി മോദിയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങി. ഇതിന്റെ വീഡിയോ വൈറലായി. മാതാപിതാക്കൾക്കൊപ്പം തന്നെ കാണാൻ ഹോട്ടലിലെത്തിയ കുട്ടികളോട് മോദി കുശലാന്വേഷണം നടത്തി. ഇന്ത്യൻ പതാകയുടെ ചിത്രം മോദിക്ക് സമ്മാനിച്ച കുട്ടിക്ക് അദ്ദേഹം ഓട്ടോഗ്രാഫ് നൽകി.
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണമനുസരിച്ചാണ് മോദി ഉച്ചകോടിക്കെത്തിയത്. ബവേറിയയിലെ സ്ലോസ് എൽമൗവിൽ നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയെ പോലെ ജി 7 അംഗങ്ങളല്ലാത്ത അർജന്റീന, ഇൻഡോനേഷ്യ, സെനഗൽ, ദക്ഷിണാഫ്രിക്ക, യുക്രെയിൻ എന്നീ രാജ്യങ്ങളും ക്ഷണിതാക്കളായി പങ്കെടുക്കുന്നുണ്ട്.
പരിസ്ഥിതി, ഊർജ്ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവയടങ്ങുന്ന രണ്ട് സെഷനുകളിൽ മോദി സംസാരിക്കും. ഇന്ന് ജർമ്മനിയിൽ നിന്ന് തിരിക്കുന്ന മോദി നാളെ യു.എ.ഇയിൽ സന്ദർശനം നടത്തി രാത്രി ഇന്ത്യയിലേക്ക് തിരിക്കും.
യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം അറിയിക്കുന്നതിനും പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുന്നതിനുമാണ് മോദിയുടെ യു.എ.ഇ യാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |