നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കുലശേഖരം പൊലീസ് സ്റ്റേഷനിൽ കണ്ടിഷൻ ബെയിലിൽ ഒപ്പിടാൻ പോയ പ്രതി മരിച്ചത് പൊലീസിന്റെ മർദ്ദനനമെന്ന് ആരോപിച്ച് ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കുലശേഖരം, മുല്ലശ്ശേരിവിളയിൽ ശശികുമാറിന്റെ മകൻ അജിത് (22) ആണ് മരിച്ചത്.
ഡ്രൈവറായി ജോലിചെയ്യുന്ന അജിത്, കഴിഞ്ഞ ഏപ്രിലിൽ മദ്യപിച്ച് അയൽവാസിയെ മർദ്ദിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട്മാസം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ജയിലിൽ നിന്നിറങ്ങി, കേസിന്റെ കണ്ടിഷൻ ബെയിലിൽ ഒപ്പിടാൻ ദിവസവും രാവിലെ 10ന് കുലശേഖരം പൊലീസ് സ്റ്റേഷനിൽ പോകാറുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ 23ന് രാവിലെ വീട്ടിൽ നിന്ന് സ്റ്റേഷനിൽ പോകുന്നു എന്ന് പറഞ്ഞുപോയ അജിത് ഉച്ചക്ക് ഭക്ഷണം കഴിക്കാനും വീട്ടിൽ വന്നില്ല. ഉച്ചക്ക് പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ ചെന്ന് അജിത് വിഷം കഴിച്ച് നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് എന്ന് പറയുകയും ചില പേപ്പറിൽ വീട്ടുകാരുടെ ഒപ്പ് വാങ്ങിയതായും പറയപ്പെടുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ അജിത് മരിച്ചു. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ശശികുമാർ ശനിയാഴ്ച ജില്ലാ പൊലീസ് മേധാവി ഹരികിരൻ പ്രസാദിന് പരാതി നൽകിയിരുന്നു.
പൊലീസ് പറയുന്നത് :
23 ന് ഉച്ചക്ക് രണ്ടിന് കുലശേഖരം പൊലീസ് സ്റ്റേഷനിൽ എത്തിയ അജിത് തന്റെ ഫോൺ പൊലീസ് വാങ്ങി വച്ചിരിക്കുന്നതായും അത് തരാൻ ആവശ്യപ്പെടുകയായിരുന്നു. ഫോൺ സ്റ്റേഷനിൽ ആരും വാങ്ങി വച്ചിട്ടില്ല എന്ന് പറഞ്ഞതിനെ തുടർന്ന് കൈവശം സൂക്ഷിച്ചിരുന്ന വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് അജിത്തിനെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കവേ അജിത് മരിച്ചതായും പൊലീസ് പറയുന്നു. ഇന്നലെ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃദദേഹം ബന്ധുക്കൾക്ക് കൈമാറി.വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്നും ലോക്കപ്പ് മർദ്ദനമല്ലെന്നും സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി വരുന്നതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |