വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന് ഇന്ന് തുടക്കം
ഇനി വിംബിൾഡണിലെ പുൽത്തകിടികൾക്ക് തീ പിടിക്കും കാലം. ഗ്രാസ് കോർട്ടിലെ ഏക ഗ്രാൻസ്ളാമായ വിംബിൾഡണിന് ഇന്ന് ആൾ ഇംഗ്ളണ്ട് ലോൺ ടെന്നിസ് കോർട്ടുകളിലും ക്രോക്കറ്റ് ക്ളബിലെ കോർട്ടുകളിലുമായി തുടക്കമാവുകയാണ്. പ്രൊഫഷണൽ ടെന്നിസിലെ മുൻനിര താരങ്ങൾ ഗ്രാൻസ്ളാം കനവുകൾക്ക് ചിറകുപകരാൻ ലണ്ടനിലെത്തിക്കഴിഞ്ഞു.
കൊവിഡിന്റെ വെല്ലുവിളികൾക്കിടയിലും നടക്കുന്ന ടൂർണമെന്റ് ഇത്തവണ രാഷ്ട്രീയ നിലപാടുകൾകൊണ്ട് വിവാദവുമാകുന്നുണ്ട്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ,ബെലാറസ് താരങ്ങളെ ടൂർണമെന്റിൽ നിന്ന് വിലക്കിയിരിക്കുകയാണ് അധികൃതർ. ഇതോടെ പുരുഷ വിഭാഗത്തിലെ ഒന്നാം നമ്പർ താരം റഷ്യയുടെ ഡാനിൽ മെദ്‌വദേവ് അടക്കമുള്ളവർക്ക് കളിക്കാനാവില്ല. ഇതിന്റെ പേരിൽ ടൂർണമെന്റിൽ നിന്നുള്ള റാങ്കിംഗ് പോയിന്റുകൾ വെട്ടിക്കുറച്ചിട്ടുമുണ്ട്.
മുൻനിര താരങ്ങളായ നൊവാക്ക് ജോക്കോവിച്ച് ,ആൻഡി മുറേ,എമ്മ റാഡുകാനു,ഏയ്ഞ്ചലിക് കെർബർ,മ്ളാഡനോവിച്ച്,മരിയ സക്കാരി,സ്റ്റാൻ വാവ്‌രിങ്ക,കാസ്പർ റൂഡ് തുടങ്ങിയവർ ആദ്യ ദിനം കളിക്കാനിറങ്ങുന്നുണ്ട്. ദക്ഷിണ കൊറിയയുടെ സൂൺവോ കോൺ ആണ് ആദ്യ റൗണ്ടിൽ നൊവാക്കിന്റെ എതിരാളി.ആൻഡി മുറെ ആസ്ട്രേലിയയുടെ ഡക്ക്‌വർത്തിനെ നേരിടും.ബെൽജിയത്തിന്റെ വാൻ യൂട്ടിൻവാക്കാണ് റാഡുകാനുവിന്റെ ആദ്യ എതിരാളി.
മിസിംഗ് ലിസ്റ്റ്
പരിക്കേറ്റ റോജർ ഫെഡറർ,അലക്സിസ് സ്വരേവ് , നവോമി ഒസാക്ക തുടങ്ങിയവർ പരിക്ക്മൂലം ഇത്തവണ വിംബിൾഡണിന് ഇറങ്ങുന്നില്ല. ഡാനിൽ മെദ‌്‌വദേവിനെക്കൂടാതെ വിക്ടോറിയ അസരങ്ക,അര്യാന സബലേറ്റ, ആന്ദ്രേ റുബ്ളേവ് തുടങ്ങിയവരും വിലക്കിലാണ്.
പുരുഷ സിംഗിൾസിൽ ഒന്നാം റാങ്കുകാരനും (മെദ‌്‌വദേവ് ) രണ്ടാം റാങ്കുകാരനും (സ്വരേവ് ) ഇല്ലാതെയാണ് ഇത്തവണ ടൂർണമെന്റ് നടക്കുന്നത്.
നൊവാക്ക് ജോക്കോവിച്ചാണ് പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ. കഴിഞ്ഞ മാസം ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കിയ റാഫേൽ നദാലാണ് പ്രധാന എതിരാളി.തിരിച്ചുവരവിന് ശ്രമിക്കുന്ന ആൻഡി മുറെ,സിസ്റ്റിപ്പാസ്,കാസ്പർ റൂഡ് തുടങ്ങിയവരും കിരീടം കൊതിക്കുന്നു.
വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യനായ ആഷ്‌ലി ബാർട്ടി വിരമിച്ചുകഴിഞ്ഞു. ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ഇഗ ഷ്വാംടെക്കും ബ്രിട്ടീഷുകാരി എമ്മ റഡുകാനുവും തമ്മിലാകും കിരീടപ്പോരാട്ടം.
ജൂലായ് 10 നാണ് പുരുഷ സിംഗിൾസ് ഫൈനൽ.
വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ ചെക്ക് റിപ്പബ്ളിക്കിന്റെ ലൂസി റഡേക്കയ്ക്കൊപ്പം മത്സരിക്കും.
1204
-ാം റാങ്കിലുള്ള മുൻ ഒന്നാം നമ്പർ താരം സെറീന വില്യംസിന്റെ തിരിച്ചുവരവാണ് ഈ വിംബിൾഡണിന്റെ ഏറ്റവും വലിയ വിശേഷം. ഒരു വർഷത്തോളമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സെറീന ഇത്തവണ വൈൽഡ് കാർഡിലൂടെ സീഡ് ചെയ്യപ്പെടാതെയാണ് എത്തിയിരിക്കുന്നത്. 7 വിംബിൾഡൺ കിരീടങ്ങൾ ഉൾപ്പടെ 23ഗ്രാൻസ്ളാമുകൾ നേടിയിട്ടുള്ള താരമാണ് സെറീന.
6pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവായി വിംബിൾഡൺ മത്സരങ്ങൾ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |