തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് തുടക്കമായി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെയാണ് സഭാ സമ്മേളനം ആരംഭിച്ചത്. രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിന് നേരെയുണ്ടായ ആക്രമണം സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. കോൺഗ്രസ് എം.എൽ.എ ടി സിദ്ദിഖാണ് നോട്ടീസ് നൽകിയത്.
ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചുതുടങ്ങി. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. സ്‌പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ബഹളം തുടർന്നു. പിന്നാലെ നിർത്തിവച്ച സഭ അൽപ്പസമയത്തിന് ശേഷം പുനരാരംഭിച്ചു.
അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്നും ബാനറുകളും പ്ലക്കാർഡുകളും ചട്ടവിരുദ്ധമാണെന്നും സ്പീക്കർ വ്യക്തമാക്കി. മാദ്ധ്യമങ്ങള്‍ക്ക് സഭയില്‍ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സഭാ ടിവി പുറത്തുവിടരുതെന്നും നിർദേശമുണ്ട്.
അതേസമയം, കറുത്ത ഷർട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ ചില എം.എൽഎമാർ നിയമസഭയിൽ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ അടക്കമുള്ള നേതാക്കളാണ് കറുപ്പണിഞ്ഞ് പ്ലക്കാർഡുകളും പിടിച്ച് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |