തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിൽ സഭയിൽ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിൽ വിശദീകരണവുമായി സ്പീക്കർ രംഗത്തത്തി. മാദ്ധ്യമവിലക്ക് വാച്ച് ആന്റ് വാർഡിന് സംഭവിച്ച പിശകാണെന്നാണ് വിശദീകരണം.
രാവിലെ സഭയിലെത്തിയ മാദ്ധ്യമങ്ങൾക്ക് വലിയ തോതിലെ വിലക്കായിരുന്നു ഏർപ്പെടുത്തിയിരുന്നത്. മീഡിയ റൂമിൽ മാത്രമായിരുന്നു മാദ്ധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. പ്രതിപക്ഷനേതാവിന്റെയും മന്ത്രിമാരുടെയും ഓഫീസിലേയ്ക്ക് പോകാൻ അനുമതി നിഷേധിച്ചു. പി ആർ ഡി ഔട്ട് മാത്രമായിരുന്നു മാദ്ധ്യമങ്ങൾക്ക് നൽകിയത്. സഭയ്ക്കുള്ളിലെ പ്രതിപക്ഷപത്തിന്റെ പ്രതിഷേധ ദൃശ്യങ്ങൾ ഒഴിവാക്കി ഭരണപക്ഷത്തെ ദൃശ്യങ്ങൾ മാത്രമാണ് പബ്ളിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റ് മാദ്ധ്യമങ്ങൾക്ക് നൽകിയത്.
ഇതിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ സംഭവം അന്വേഷിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി. പിന്നാലെ സ്പീക്കറുടെ പ്രസ് സെക്രട്ടറി മീഡിയ റൂമിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. എന്നാൽ ഇതിനെത്തുടർന്നും മാദ്ധ്യമങ്ങളെ ദൃശ്യങ്ങൾ പകർത്താൻ അനുവദിച്ചില്ല. മാദ്ധ്യമങ്ങൾക്ക് സ്വന്തം നിലയിൽ പ്രസ് ഗ്യാലറിയിൽ നിന്ന് ദൃശ്യങ്ങളെടുക്കാനുള്ള അനുമതിയും നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |