തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നടപടികൾ റദ്ദാക്കി സഭ പിരിഞ്ഞു. ശ്രദ്ധ ക്ഷണിക്കലും സബ്‌മിഷനും റദ്ദാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയവും പരിഗണിച്ചില്ല. നിയമസഭയ്ക്ക് പുറത്തേയ്ക്ക് പ്രതിഷേധം വ്യാപിപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം.
'മുഖ്യമന്ത്രിയുടെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ച് തകർത്തത്. ഇതിന് നേതൃത്വം നൽകിയ മന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെ ഇതുവരെ പ്രതിയാക്കിയില്ല. കോടിയേരി പൊലീസിനെ ഭീഷണിപ്പെടുത്തുകയാണ്.
സംഘപരിവാറിനെ പ്രീതിപ്പെടുത്താനാണ് അക്രമം നടത്തിയത്. സംഘപരിവാറിനെക്കാൾ വലിയ ഗാന്ധി നിന്ദയാണ് സി.പി.എം കാണിക്കുന്നത്. സഭയിൽ പ്രതിപക്ഷത്തിന്റെ ശബ്‌ദം അടിച്ചുതകർക്കുകയാണ് ലക്ഷ്യം. ആസൂത്രിത സംഘർഷത്തിനുള്ള ശ്രമം നടന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മന്ത്രിമാരുൾപ്പടെ സഭയിൽ വിളിച്ചു'- പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം രാവിലെ തുടങ്ങിയത് തന്നെ പ്രതിപക്ഷ ബഹളത്തോടെയായിരുന്നു. രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിന് നേരെയുണ്ടായ ആക്രമണം സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. കോൺഗ്രസ് എം.എൽ.എ ടി സിദ്ദിഖാണ് നോട്ടീസ് നൽകിയത്.
ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചുതുടങ്ങി. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. സ്‌പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ബഹളം തുടർന്നു. പിന്നാലെ നിർത്തിവച്ച സഭ അൽപ്പസമയത്തിന് ശേഷം പുനരാരംഭിച്ചിരുന്നു.
ബാനറുകളും പ്ലക്കാർഡുകളും ചട്ടവിരുദ്ധമാണെന്നും സ്പീക്കർ വ്യക്തമാക്കി. മാദ്ധ്യമങ്ങള്‍ക്ക് സഭയില്‍ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മീഡിയ റൂമില്‍ മാത്രമാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഇരിക്കാന്‍ കഴിയുന്നത്. സഭ ടിവി പുറത്തുവിടരുതെന്ന നിർദേശമുണ്ടായിരുന്നു. സഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങൾ പി ആർ ഡി നൽകിയില്ല. ഭരണപക്ഷത്തെ ദൃശ്യങ്ങൾ മാത്രമാണ് മാദ്ധ്യമങ്ങൾക്ക് നൽകിയത്.
കറുത്ത ഷർട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ ചില എം.എൽഎമാർ നിയമസഭയിൽ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ അടക്കമുള്ള നേതാക്കളാണ് കറുപ്പണിഞ്ഞ് പ്ലക്കാർഡുകളും പിടിച്ച് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |