ഗാന്ധിനഗർ : ബി ജെ പിയിൽ ചേരാൻ വിദ്യാർത്ഥിനികളോട് ആവശ്യപ്പെട്ട ഗുജറാത്ത് കോളേജ് പ്രിൻസിപ്പലിനെ പുറത്താക്കി. എൻ സി ഗാന്ധി ആൻഡ് ബി വി ഗാന്ധി ആർട്സ് ആന്റ് കൊമേഴ്സ് കോളേജിലാണ് പ്രിൻസിപ്പാൾ വിചിത്രമായ ആവശ്യം വിദ്യാർത്ഥിനികൾക്ക് മുന്നിൽ വച്ചത്. ഈ മാസം 24നാണ് പ്രിൻസിപ്പാൾ വിദ്യാർത്ഥിനികളോട് അവരുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ കൊണ്ടുവരാൻ ആവശ്യപ്പെട്ടത്. കാര്യം തിരക്കിയപ്പോൾ ബിജെപിയുടെ ഇലക്ടറൽ പേജ് കമ്മിറ്റിയിൽ ചേർക്കാനാണെന്നും, രജിസ്റ്ററിൽ പേര് ചേർത്ത പെൺകുട്ടികൾക്ക് അവരുടെ മൊബൈൽ ഫോണുകൾ കോളേജ് കാമ്പസിനുള്ളിൽ കൊണ്ടുപോകാൻ അനുവദിക്കാമെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
പ്രിൻസിപ്പാളിന്റെ ആവശ്യം പുറത്തായതോടെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. ഇതേ തുടർന്ന് കോളേജ് ഉടമകൾ യോഗം ചേർന്ന് പ്രിൻസിപ്പാളിനോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. 'ഈ ആർട്സ് ആൻഡ് കൊമേഴ്സ് കോളേജ് 1951ലാണ് സ്ഥാപിതമായത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക, അവർക്ക് സാംസ്‌കാരികവും ശാരീരികവുമായ അറിവ് നൽകുക, മത്സര പരീക്ഷകൾക്ക് അവരെ സജ്ജമാക്കുക എന്നതായിരുന്നു ലക്ഷ്യം. കോളേജ് കാമ്പസിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഒരിക്കലും നടത്തിയിട്ടില്ല. ഈ പ്രിൻസിപ്പാൾ കോളേജ് ട്രസ്റ്റിന് സ്വീകാര്യമല്ല, അതിനാൽ ചുമതലയുള്ള പ്രിൻസിപ്പലിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു,' കോളേജ് ഉടമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |