കൊളംബോ : കടക്കെണിയിലായ ശ്രീലങ്ക ഏറെ നാളായി സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുകയാണ്. വിദേശ നാണ്യത്തിന് കടുത്ത ക്ഷാമം നേരിട്ടതോടെ ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള പണം പോലും രാജ്യത്തിന് ഇല്ലാത്ത അവസ്ഥയാണ്. ഇതേ തുടർന്ന് ഇന്ധനം ലാഭിക്കാൻ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്ന ഉത്തരവ് പുറത്തിറങ്ങി. സ്‌കൂളുകളും ഇതേ കാരണത്താൽ അടച്ചു. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്.
ഇന്ധന ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പെട്രോളിനായി ആളുകൾ ക്യൂ നിൽക്കുകയാണ്. 'ഞാൻ നാല് ദിവസമായി വരിയിലാണ്, സമയത്ത് ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ല,' പെട്രോൾ പമ്പിന് മുന്നിൽ ക്യൂനിൽക്കുന്ന ഒരാൾ ഒരു മാദ്ധ്യമത്തിനോട് പ്രതികരിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ തങ്ങൾക്ക് സമ്പാദിക്കാൻ കഴിയില്ലെന്നും, കുടുംബങ്ങളെ പോറ്റാൻ കഴിയുന്നില്ലെന്നും ടാക്സി ഡ്രൈവർമാർ പറയുന്നു. രാജ്യത്ത് 9,000 ടൺ ഡീസലും 6,000 ടൺ പെട്രോളും സ്റ്റോക്കുണ്ടെന്ന് ഊർജ്ജ മന്ത്രി കാഞ്ചന വജേശേഖര ഞായറാഴ്ച പറഞ്ഞു.
വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡ് താഴ്ന്ന നിലയിലായതിനാൽ ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ അവശ്യ ഇറക്കുമതിക്ക് പണം നൽകാൻ സർക്കാർ പാടുപെടുകയാണ്. ഈ സാഹചര്യത്തിലാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ ജീവനക്കാരോട് ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര നാണയ നിധിയുടെ ഒരു സംഘം ശ്രീലങ്കയിൽ സന്ദർശനം നടത്തുന്നുണ്ട്. മൂന്ന് ബില്യൺ ഡോളറിന്റെ പാക്കേജ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദ്വീപ് രാജ്യമിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |