കൊച്ചി: കേരള പബ്ളിക് സർവീസ് കമ്മിഷന്റെ എറണാകുളം ജില്ലാ- മേഖലാ ഓഫീസുകൾക്കായി സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിന് 59സെന്റ് സ്ഥലവും പണവും അനുവദിച്ചിട്ടും കെട്ടിട നിർമ്മാണം എന്നാരംഭിക്കുമെന്ന് ആർക്കുമറിയില്ല.
നഗരമദ്ധ്യത്തിൽ കലൂർ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ)സെന്ററിനു സമീപത്തായി അനുവദിച്ചിട്ടുള്ള സ്ഥലത്ത് ചുറ്റുമതിൽ കെട്ടുക മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്. കെട്ടിട നിർമ്മാണത്തിനുള്ള പദ്ധതിരേഖ പി.ഡബ്ല്യു.ഡി ആർക്കിടെക്ട് വിഭാഗം തയാറാക്കുന്നുണ്ട്. ഇത് എന്ന് പൂർത്തിയാകുമെന്നും നിശ്ചയമില്ല.
പി.എസ്.സിയുടെ എറണാകുളം, കൊല്ലം മേഖലകൾക്ക് മാത്രമായി എട്ട് കോടി രൂപ കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഇതിൽ എത്രകോടി എറണാകുളം മേഖലയ്ക്ക് ലഭിക്കുമെന്നുമറിയില്ല.
സൗത്ത് റെയിൽവേ സ്‌റ്റേഷനു കിഴക്കുവശത്ത് ജി.സി.ഡി.എ കെട്ടിടത്തിലാണ് ഇപ്പോൾ ജില്ലാ- റീജിയണൽ ഓഫീസുകൾ. ഈ രണ്ട് ഓഫീസുകൾക്കും കൂടി ഏഴ് ലക്ഷം രൂപയോളമാണ് പ്രതിമാസ വാടക. രണ്ട് ഓഫീസുകളും കാക്കനാട്ടായിരുന്നു ആദ്യം. പിന്നീട് യാത്രാ സൗകര്യം കണക്കിലെടുത്താണ് സൗത്തിലേക്ക് മാറ്റിയത്.
വരുന്നത്
അത്യാധുനിക ഓഫീസ്
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടമാകും പുതിയതായി നിർമ്മിക്കുക. ഓൺലൈൻ പരീക്ഷകൾ, മൂല്യനിർണയം എന്നിവയ്ക്ക് ഉയർന്ന സാങ്കേതിക സംവിധാനങ്ങൾ പുതിയ ഓഫീസിൽ ഏർപ്പെടുത്തും. തിരുവനന്തപുരം പട്ടത്തെ ഹെഡ് ഓഫീസിൽ നടത്തുന്ന അഭിമുഖങ്ങളും മറ്റും കൊച്ചിയിലും നടത്താൻ കഴിയുന്ന സൗകര്യങ്ങളുമുണ്ടാകും. ഉന്നത നിലവാരത്തിലുള്ള കോൺഫറൻസ് ഹാളുകളും കെട്ടിടത്തിലുണ്ടാകും.
പെട്ടന്നെത്താം
എവിടെ നിന്നും അതിവേഗം എത്തിച്ചേരാനുള്ള ഗതാഗത സംവിധാനങ്ങൾ ഉണ്ടെന്നുള്ളതാണ് പുതിയ സ്ഥലത്തിന്റെ പ്രത്യേകത. കലൂർ ബസ് സ്റ്റാൻഡ്, നോർത്ത് റെയിൽവേ സ്‌റ്റേഷൻ, കലൂർ മെട്രോ സ്‌റ്റേഷൻ, വൈറ്റില ഹബ്, എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നെല്ലാം ഇവിടേയ്ക്ക് അനായാസമെത്താം.
മേഖലയിൽ
അഞ്ച് ജില്ലകൾ
എറണാകുളം മേഖലയ്ക്ക് കീഴിൽ അഞ്ച് ജില്ലകളാണുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവ. പാലക്കാട്, തൃശൂർ, ഇടുക്കി എന്നീ ജില്ലകളുടെ റിക്രൂട്ട്‌മെന്റ് ഇൻസ്‌പെക്ഷൻ ചുമതലയും എറണാകുളം മേഖലാ ഓഫീസിനാണ്.
കെട്ടിടം നിർമ്മാണത്തിന് പദ്ധതി തയാറാക്കൽ ഉൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ബിനി കെ. എബ്രഹാം
റീജിയണൽ പി.എസ്.സി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |