ഡബ്ലിൻ: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ട്വന്റി- 20 പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം നാളെ നടക്കും. അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യൻ സമയം രാത്രി 9 മുതലാണ് മത്സരം. മഴരസം കൊല്ലിയായ ആദ്യ മത്സരത്തിൽ 7 വിക്കറ്റിന്റെ വിജയം നേടിയതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ അയർലൻഡിന്റെ വെല്ലുവിളി നേരിടാനിറങ്ങുന്നത്. പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
ഇംഗ്ലണ്ടിലായിരിക്കുന്ന പ്രധാന താരങ്ങളുടെ അഭാവത്തിൽ ഹാർദ്ദിക്ക് പാണ്ഡ്യയുടെ നേതൃതൃത്വത്തിലിറങ്ങുന്ന ഇന്ത്യൻ സംഘം ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന ശുഭ പ്രതീക്ഷയിലാണ്. ഏതാനും മാസങ്ങൾക്ക് ശേഷം ആസ്ട്രേലിയ വേദിയാകുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള പടയൊരുക്കമായാണ് ഇന്ത്യ ഈ പരമ്പരയെ കാണുന്നത്. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ ടീം ഇന്ത്യ ബഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കുമോയെന്ന് ആരാധകർ ഉറ്റു നോക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന സഞ്ജു സാംസൺ ആദ്യ ഇലവനിൽ ഇടം നേടുമോയെന്ന ആകാംഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ.
കാലിന് പരിക്കുള്ള ഓപ്പണർ റിതുരാജ് ഗെയ്‌ക്‌വാദ് ഇന്ന് കളിക്കാൻ സാധ്യത കുറവാണ്. ആദ്യ മത്സരത്തിൽ അദ്ദേഹം ബാറ്റിംഗിനിറങ്ങിയിരുന്നില്ല. പകരം ദീപക് ഹൂഡയാണ് ഇഷാനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. കിട്ടിയ അവസരം മുതലാക്കി 29 പന്ത് നേരിട്ട് 6 ഫോറും 2 സിക്സും ഉൾപ്പെടെ 47 റൺസുമായി പുറത്താകാതെ നിന്ന ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. റിതുരാജിന് പകരം സഞ്ജു ടീമിൽ ഇടം നേടാനുള്ള സാധ്യത വളരെ വലുതാണ്. അതേസമയം രാഹുൽ ത്രിപാഠിയും അങ്ങനെയൊരു ഒഴിവു വന്നാൽ ശക്തമായി അവകാശ വാദമുന്നയിച്ച് പുറത്തുണ്ട്. ഐ.പി.എല്ലിൽ മികച്ച ഫോമിലായിരുന്ന ത്രിപാഠി ഇന്ത്യയ്ക്കായുള്ള അരങ്ങേറ്റത്തിനാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറിയ ഉമ്രാൻ മാലിക്കിന് ആദ്യ മത്സരം അത്ര മികച്ചതല്ലായിരുന്നെങ്കിലും ഇന്നും അവസരം കിട്ടിയേക്കും. അല്ലെങ്കിൽ അർഷദീപ് വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |