തൃശൂർ: ചതുരക്കണ്ണാടികൾ കൂടിച്ചേർന്ന പോലുള്ള പ്രത്യേക ഡിസൈൻ. നേരിയ വെളിച്ചം പോലും പ്രതിഫലിപ്പിക്കും.
ഇത്തരത്തിലുള്ള അപൂർവയിനം ഈറ്റകളിൽ നിന്ന് ആദിവാസികൾ നെയ്‌തെടുക്കുന്ന പായ "കണ്ണാടിപ്പായയ്ക്ക് " ഭൗമസൂചിക പദവി ലഭ്യമാക്കാനുളള ശ്രമത്തിലാണ് കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്. പദവി നേടിയാൽ, പ്രത്യേക ലോഗോ തയ്യാറാക്കി പായകൾ വിദേശ മാർക്കറ്റുകളിലെത്തിക്കാനാണ് ശ്രമം. ഭൗമസൂചികാ പദവി ലഭിച്ചാൽ പായ ആഗോളകമ്പോളത്തിലെത്തും.
ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ.എ.വി.രഘുവിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ഇടുക്കിയിലെ പാലപ്ലാവ്, ഉപ്പുകുന്ന്, അടിമാലി, അതിരപ്പിള്ളിക്ക് അടുത്തുളള അടിച്ചിൽത്തൊട്ടി വനമേഖലകളിലെ ആദിവാസി ഗോത്രജനവിഭാഗങ്ങളായ ഊരാളി, മന്നാൻ, മുതുവ, കാടർ എന്നിവരാണ് പായ നെയ്യുന്നത്. കണ്ണാടിപോലെ തിളക്കവും മിനുസവുമുള്ള പായ അലങ്കാരവസ്തുവായും അപൂർവ കലാസൃഷ്ടിയായും ഉപയോഗിക്കാറുണ്ട്. പായകൊണ്ട് ബാഗും പഴ്സുമടക്കം ഉണ്ടാക്കാറുണ്ട്.
കണ്ണാടിപ്പായ
ഉൾവനങ്ങളിലെ ഞൂഞ്ഞൽ, പൊന്നീറ്റ ഇനങ്ങളിലുള്ള ഈറ്റകളുടെ ഉള്ളിൽ നിന്നുള്ള അഞ്ചാമത്തെ പൊളി (ലെയർ) ഉപയോഗിച്ചാണ് പായ നെയ്യുന്നത്. കമ്പുകൾ തമ്മിൽ ഒരു മീറ്ററോളം അകലമുള്ള ഈറ്റയാണിത്. പൊളി ചീകിയെടുത്ത് വെയിലത്ത് ഉണക്കും. ഒരുമാസം കൊണ്ട് ആറടി നീളവും നാലടി വീതിയുമുള്ള പായയുടെ നിർമ്മാണം പൂർത്തിയാക്കും. ഒരു പായയ്ക്ക് 35,000 മുതൽ 50,000 രൂപയോളമാണ് ആദിവാസി സൊസൈറ്റികൾ ആവശ്യപ്പെടുന്നത്. ആദിവാസികളുടെ ഉത്പന്നങ്ങൾക്കുളള വിപണനസാദ്ധ്യതകൾ ഇതോടെ കൂടുമെന്നാണ് വിലയിരുത്തൽ. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ വർഷങ്ങളോളം നശിക്കാതെ ഉപയോഗിക്കാമെന്നാണ് ആദിവാസികൾ പറയുന്നത്.
ഈ കടമ്പകൾ കടന്നാൽ പേറ്റന്റ്
ഭൗമസൂചികാപദവിക്ക് കേന്ദ്രവാണിജ്യവ്യവസായ വകുപ്പിന്റെ കീഴിലുള്ള ജി.ഐ രജിസ്ട്രിക്ക് അപേക്ഷ നൽകും.
വിദഗ്ദ്ധസമിതിയുടെ വിലയിരുത്തലിനും പഠനത്തിനും ശേഷം അനുമതിക്കായുള്ള നടപടികൾ തുടങ്ങും.
ആദിവാസി സൊസൈറ്റികളുടെ പേരിൽ ഉത്പന്നം പുറത്തിറങ്ങും.
കേരളത്തിലെ നാല് ഗോത്രവിഭാഗങ്ങൾക്ക് പേറ്റന്റ് ലഭിക്കും.
ഭൗമസൂചിക പദവി ലഭ്യമായാൽ രാജ്യത്തിന് പുറത്തും ആഭ്യന്തര വിപണിയിലും വലിയ സാദ്ധ്യതകൾ തുറക്കും. ഇത്തരം നെയ്ത്തു വിദ്യകൾ അന്യം നിന്ന് പോകാതിരിക്കാനുള്ള ശ്രമം കൂടിയാണിത്.
- ഡോ.സി.ആർ.എൽസി (ജി.ഐ ടാഗ് കൺസൾട്ടന്റ്)
രണ്ടു വർഷത്തോളമായി കെ.എഫ്.ആർ.ഐ കണ്ണാടിപ്പായ സംബന്ധിച്ച വിവരശേഖരണത്തിലാണ്. ആദിവാസി വിഭാഗങ്ങൾക്ക് സഹായം ലഭ്യമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഭൗമസൂചികാ പദവിക്കായുള്ള ശ്രമങ്ങൾ.
- ഡോ.ശ്യാം വിശ്വനാഥ്, (ഡയറക്ടർ, വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |